അർത്തുങ്കൽ: അർത്തുങ്കൽ വെളുത്തച്ചന് വേണ്ടി അനിൽ ഒരുക്കുന്നത് മതേതര വിശ്വാസവും ഭക്തിയും നിറയുന്ന നേർച്ചപ്പായസം. പ്രശസ്ത ക്രിസ്ത്യൻ ദേവാലയമായ അത്തുങ്കൽ പള്ളിയിലെ പ്രധാന വഴിപാടുകളിലൊന്നായ വെഞ്ചരിച്ച നേർച്ചപ്പായസം വർഷങ്ങളായി തയ്യാറാക്കുന്നത് അർത്തുങ്കൽ അറവുകാട് കോമരംപറമ്പിൽ അനിൽകുമാറാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറത്തേയ്ക്ക് നീളുന്ന ദൈവിക നിയോഗമെന്ന നിലയിലാണ് ഈ ദൗത്യത്തെ ഈ ചെറുപ്പക്കാരൻ കരുതുന്നത്.
അർത്തുങ്കൽ ബസലിക്കയിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾ ഭക്തിപൂർവം നടത്തുന്ന വഴിപാടാണ് വെഞ്ചരിച്ച നേർച്ചപ്പായസം. ഏഴുവർഷം മുമ്പ് അന്നത്തെ റെക്ടർ ഫാ. സ്റ്റീഫൻ പഴമ്പാശേരിയാണ് നേർച്ചപ്പായസം തയ്യാറാക്കി നൽകുന്നതിനുള്ള ചുമതല അനിലിനെ ഏൽപ്പിച്ചത്. അന്നുമുതൽ മുറതെറ്റാതെ വ്രതാനുഷ്ഠാനങ്ങളോടെ വർഷംതോറും ഇത് ചെയ്തുവരുന്നു.
തനിക്ക് ലഭിച്ച വലിയ ഭാഗ്യവും നിയോഗവുമാണ് നേർച്ചപ്പായസമൊരുക്കലെന്ന് അനിൽ പറയുന്നു.
സവിശേഷമായ പാചകവിധിയോടെയാണ് നേർച്ചപ്പായസം തയ്യാറാക്കുന്നത്. ഭാര്യ ആഷയും മക്കളായ ബി.കോം ബിരുദധാരിയായ അനുശ്രീയും ബി. എസ് സിക്ക് പഠിക്കുന്ന ആദിത്യയും അനിലിന്റെ സഹോദരൻ അജിയും സഹായത്തിനായി ഒപ്പമുണ്ട്.
അറവുകാട് കാറ്ററിംഗ് സർവീസ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന അനിൽ മറ്റ് പ്രമുഖ പള്ളികളിലും നേർച്ചപ്പായസമൊരുക്കിയിട്ടുണ്ട്. എടത്വാ പള്ളി, മാന്നാനം പള്ളി, ചാവറകുര്യാക്കോസച്ചന്റെ പള്ളി എന്നിവ ഇവയിലുൾപ്പെടുന്നു. കളവംകോടം ക്ഷേത്രം, തുറവൂർ മഹാക്ഷേത്രം എന്നിവിടങ്ങളിൽ ഭാഗവത സപ്താഹയജ്ഞം ഉൾപ്പെെടയുള്ള ചടങ്ങുകൾക്ക് ഭക്ഷണമൊരുക്കിയിട്ടുണ്ട്.
നെയ് മണമുള്ള നേർച്ചപ്പായസം
ശുദ്ധമായ പശുവിൻ നെയ്യിൽ ഉണക്കലരി വറുത്തെടുത്ത് മറയൂർ ശർക്കര ചേർക്കും. ചുക്ക്, ഏലയ്ക്ക, ജീരകം, കൽക്കണ്ടം, മുന്തിരി, എള്ള് എന്നിവ ചേർത്ത് ഓടിന്റെ വാർപ്പിലാണ് പായസം പാചകം ചെയ്യുന്നത്. അഞ്ചുമണിക്കൂറിലേറെ സമയമെടുക്കും പായസം പാകമാകാൻ. പള്ളിയിലേയ്ക്ക് വേണ്ട പായസം തയ്യാറാക്കുന്നതിന് മൂന്നാഴ്ചയിലേറെ സമയമെടുക്കും . ഒരു ഡസനിലേറെ സഹായികളും അനിലിനൊപ്പം ഇതിൽ പങ്കെടുക്കും. 20000ത്തിലേറെ ലിറ്റർ പായസമാണ് തയ്യാറാക്കുന്നത്.
മാനവ സൗഹാർദ്ദം വിരിയുന്ന അർത്തുങ്കൽ
മതങ്ങളുടെ അതിരുകൾക്കപ്പുറത്തേയ്ക്ക് നീളുന്ന വിശ്വാസത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും പാരമ്പര്യമാണ് അർത്തുങ്കൽ പള്ളിയുടേത്. അർത്തുങ്കൽ വെളുത്തച്ചനും ശബരിമല ശാസ്താവായ അയ്യപ്പനും ഉറ്റചങ്ങാതിമാരായിരുന്നുവെന്നാണ് വിശ്വാസം. മലയ്ക്ക് പോകുന്ന ഭക്തർ അർത്തുങ്കൽ പള്ളിയിലെത്തി മാലയൂരുന്ന ആചാരം ഇന്നും തുടരുന്നു. നാട്ടിലും മറുനാട്ടിലും നിന്നെത്തുന്ന ആയിരക്കണക്കിന് വരുന്ന വെളുത്തച്ചന്റെ വിശ്വാസികളിൽ എല്ലാ മതങ്ങളിലുള്ളവരുമുൾപ്പെടുന്നുവെന്നതും മതേതര വിശ്വാസത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |