കൊച്ചി: ഒരു പകൽ നീണ്ട കടുത്ത പിരിമുറുക്കം. ഒടുവിൽ വാദിഭാഗത്തിനും പ്രതിഭാഗത്തിനും ആശ്വസിക്കാനും ആശങ്കയ്ക്കും വക. അറസ്റ്റ് തൽക്കാലം ഒഴിവായെങ്കിലും ദിലീപ് പൊലീസിന് മുന്നിലെത്തണം. വിചാരണ അന്തിമഘട്ടത്തിലെത്തിയ, നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ ഇനി നിർണായക ദിനങ്ങൾ.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ, അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണത്തിലാണ് പുതിയ കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ ദിലീപും മറ്റ് അഞ്ചുപേരും മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അവധിദിവസമായ ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചത്. മുൻകൂർ ജാമ്യം നിഷേധിച്ചാൽ ദിലീപിനെ വീണ്ടും അറസ്റ്റു ചെയ്യാനായിരുന്നു പൊലീസ് നീക്കം.
രാവിലെ വാദത്തിന്റെ ആദ്യഘട്ടത്തിൽ പിരിമുറുക്കം പൊലീസിനായിരുന്നു. പൊലീസിന്റെ ചില വാദങ്ങൾ കോടതി ചോദ്യം ചെയ്തു. അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോയെന്ന് കോടതി ആരാഞ്ഞു. ദിലീപിന്റെ ചില വാക്കുകളല്ലാതെ വ്യക്തമായ തെളിവാണ് കോടതി ആവശ്യപ്പെട്ടത്. ഇതോടെ, പ്രതിഭാഗത്തിന്റെ വാദങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്നോയെന്ന സംശയമുയർന്നു.
ഉച്ചയ്ക്ക് ഇടവേളയ്ക്ക് ശേഷം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ചില രേഖകൾ നൽകിയതോടെ സ്ഥിതി മാറി. ഗൂഢാലോചനയിലെ അന്വേഷണം തടയാൻ കഴിയില്ലെന്ന നിലപാട് കോടതി സ്വീകരിച്ചതോടെ പൊലീസിന് ആശ്വാസമായി. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന സൂചനയും കോടതി നൽകി. അപകടം മണത്ത പ്രതിഭാഗം അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചു.
അതിശക്തമായ വാദപ്രതിവാദങ്ങൾ പൊലീസും പ്രതിഭാഗവും ഉയർത്തിയതോടെ വിശദമായ പരിശോധനയ്ക്ക് ശേഷമേ വിധി പുറപ്പെടുവിക്കൂവെന്ന് വ്യക്തമായി. തുടർന്നാണ് പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് വിധി പറയാൻ ഹർജികൾ മാറ്റിയത്.
മുൻകൂർജാമ്യ ഹർജിയിലെ വാദങ്ങൾ സൂക്ഷ്‌മമായി പൊലീസ് വിലയിരുത്തിയിരുന്നു. അന്വേഷണസംഘത്തിന് പുറമെ പൊലീസ് ആസ്ഥാനവും വാദപ്രതിവാദങ്ങൾ നിരീക്ഷിച്ചു. അനുകൂല വിധി ലഭിച്ചാൽ ദിലീപിനെ അറസ്റ്റ് ചെയ്യാനുൾപ്പെടെ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഇരുഭാഗത്തിനും ആശ്വസിക്കാനും മേൽക്കൈ അവകാശപ്പെടാനും കഴിയുന്ന സ്ഥിതിയിലെത്തി. ഇന്നു മുതൽ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങൾ പൊലീസിനും ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കും നിർണായകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |