ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള വിരാട് കൊഹ്ലിയുടെ തീരുമാനത്തിൽ അദ്ദേഹത്തിന്റെ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതിനിടെ ക്യാപ്റ്റൻസി ഒഴിയാനുള്ള കൊഹ്ലിയുടെ തീരുമാനത്തിൽ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ.
അനുഷ്ക ശർമ്മയുമായുള്ള വിവാഹമാണ് കൊഹ്ലിയുടെ കരിയറിനെ ദോഷമായി ബാധിച്ചതെന്നാണ് അക്തർ പറയുന്നത്. ഒരു ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് അക്തർ ഇക്കാര്യങ്ങൾ പറഞ്ഞത്. 100-120 റൺസെടുത്ത് വിരാട് തന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് താൻ ആഗ്രഹിച്ചത്. 6-7വർഷം വിരാട് ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെ താൻ അനുകൂലിക്കുന്നില്ല. എങ്കിലും അദ്ദേഹം തന്റെ ബാറ്റിംഗ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. കൊഹ്ലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ വിവാഹം പോലും കഴിക്കില്ലായിരുന്നു. റൺസ് സ്കോർ ചെയ്യുകയും ക്രിക്കറ്റ് ജീവിതം ആസ്വദിക്കുകയും ചെയ്യുമായിരുന്നു. വിവാഹം കഴിക്കുന്നത് തെറ്റായ കാര്യമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഈ നഷ്ടപ്പെടുത്തുന്ന 10-12വർഷത്തെ ക്രിക്കറ്റ് ജീവിതം ഇനി തിരികെ കിട്ടില്ല. വിരാട് കൊഹ്ലി എന്നുപറഞ്ഞാൽ തന്നെ ആരാധകർക്ക് ഭ്രാന്താണ്. ആ സ്നേഹം നിലനിർത്താൻ കൊഹ്ലി ശ്രമിക്കണമായിരുന്നു എന്നുമാണ് അക്തർ പറഞ്ഞത്.
എന്നാൽ അക്തറിന്റെ ആരോപണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് കൊഹ്ലിയുടെ ആരാധകർ. സമൂഹ മാദ്ധ്യമങ്ങളിലൂടെ നിരവധി ട്രോളുകളാണ് അക്തറിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |