ബൂസ്റ്റർ ഡോസിൽ പുനരാലോചന
ന്യൂഡൽഹി:കൊവിഷീൽഡും കൊവാക്സിനും ഇനി പൊതു വിപണയിൽ ലഭിക്കും. മുതിർന്നവരിൽ അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള വാക്സിൻ എന്ന നിലയിലാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകാരം നൽകിയത്. ഇതോടെ വാക്സിൻ വില വളരെ കുറയും. രണ്ട് വാക്സിനുകളുടെയും വില ഏകീകരിക്കുന്നതോടെ 500 രൂപയിൽ താഴെയാകും. ഇപ്പോൾ കൊവാക്സിന് 1,200 രൂപയും കൊവിഷീൽഡിന് 780 രൂപയുമാണ്. ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സിൻ ലഭിക്കും. മരുന്ന് കടയിൽ ലഭ്യമാകില്ല.
കഴിഞ്ഞ ഒക്ടോബർ 25 ന് ഭാരത് ബയോടെക്കും സീറം ഇൻസ്റ്റിറ്റ്യൂട്ടും പൊതുവിപണി അനുവദിക്കാൻ ഡി.സി.ജി.ഐയെ സമീപിച്ചിരുന്നു.
വിപണി അനുമതിയുടെ
വ്യവസ്ഥകൾ
വിദേശത്ത് ഉൾപ്പെടെ നടക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡേറ്റ ആറ് മാസം കൂടുമ്പോൾ കൃത്യമായ വിശകലനത്തോടെ സമർപ്പിക്കണം.
കമ്പ്യൂട്ടർ നിയന്ത്രിത വാക്സിൻ വിതരണവും പ്രതിരോധ കുത്തിവയ്പ്പുകളും കൊവിൻ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തണം. കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്നത് തുടരും.
ബൂസ്റ്റർ ഡോസിൽ
പുനരാലോചന
എല്ലാവർക്കും മൂന്നാം ഡോസ് നൽകുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ പുനഃപരിശോധന നടത്തും. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മൂന്നാം ഡോസ് നൽകിയിട്ടും കൊവിഡ് വ്യാപനത്തിൽ നിന്ന് പല വിദേശ രാജ്യങ്ങളും രക്ഷപ്പെടാത്തതിനാൽ വിദേശങ്ങളിലെ നിലപാട് തുടരുന്നതിൽ കേന്ദ്ര സർക്കാരിന് താല്പര്യമില്ലെന്നറിയുന്നു. കേന്ദ്ര വാക്സിൻ വിദദ്ധ സമിതി ലോകാരോഗ്യ സംഘടനയുമായി ചർച്ച നടത്തി. ഡബ്ല്യു.എച്ച്.ഒ അന്തിമ നയം ഉടൻ പ്രഖ്യാപിക്കും. തുടർന്ന് ഇന്ത്യയും തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |