മുംബയ്: ഫിറ്റ്നസ് വീണ്ടെടുത്ത രോഹിത് ശർന്മ വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളിൽ ടീം ഇന്ത്യയെ നയിക്കും. മുൻ നായകൻ വിരാട് കൊഹ്ലിയും ടീമിലുണ്ട്. ട്വന്റി-20 ടീമിന്റെ ക്യാപ്ടൻ സ്ഥാനം സ്വയം ഒഴിഞ്ഞ കൊഹ്ലിയെ ഏകദിന ടീമിന്റെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ മാറ്റിയത് വിവാദമായിരുന്നു. ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് രോഹിത് ശർമ്മയെ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീമുകളുടെ പരിശീലകനായി ബി.സി.സി.ഐ തിരഞ്ഞെടുത്തെങ്കിലും ഹാംസ്ട്രിംഗ് ഇഞ്ച്വറി രോഹിതിന് പാരയാവുകയായിരുന്നു. രോഹിതിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയിൽ ഏകദിനങ്ങളിൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ കൊഹ്ലി ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം രാജിവച്ചത് സെലക്ടർമാർക്ക് വീണ്ടും തലവേദനഉണ്ടാക്കിയിരിക്കുകയാണ്. ടെസ്റ്റ് ടീം ക്യാപ്ടനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും രോഹിതിന് തന്നെയാണ് ചാൻസ്.
ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ രോഹിതിന്റെ ഫിറ്റ്നസ് ടെസ്റ്റിന് സെലക്ടർമാരും എത്തിയിട്ടുണ്ടിയാരുന്നു. ഫിറ്റ്നസ് ടെസ്റ്റ് പാസായ ശേഷം ഏകദിന, ട്വന്റി- 20 മത്സരങ്ങൾക്കുള്ല ടീമിനെ തിരഞ്ഞെടുക്കുന്ന മീറ്റിംഗിൽ രോഹിതും പങ്കെടുത്തിരുന്നു. കൊഹ്ലിയുടെ ക്യാപ്ടൻ സി വിവാദവും ദക്ഷിണാഫ്രിക്കയിലെ മോശം പ്രകടനവും ടീം ഇന്ത്യയ്ക്ക് വലിയ ആഘാതമാണ്. വിൻഡീസിനെതിരെ രോഹിതിന്റെ നേതതൃത്വത്തിൽ ടീം ഇന്ത്യയുടെ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
വൈസ് ക്യാപ്ടൻ കെ.എൽ രാഹുൽ വിൻഡീസിനെതിരെ രണ്ടാം ഏകദിനം മുതലേ ടീമിലുണ്ടാകൂ. സ്പിന്നർ രവി ബിഷ്ണോയിയാണ് ടീമിലെ പുതുമുഖം.
ദീപക് ഹൂഡ,പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ എന്നീ യുവതാരങ്ങളും ടീമിലുണ്ട്. സീനിയർ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ഭുവനേശ്വർ കുമാറിന് ട്വന്റി-20യിൽ മാത്രമേ സ്ഥാനമുള്ളൂ. ഇടവേളയ്ക്ക് ശേഷം കൈക്കുഴ സ്പിന്നർ കുൽദീപ് യാദവ് തിരിച്ചെത്തിയത് സർപ്രൈസായി. ആർ.അശ്വിൻ രണ്ട് ടീമിലുമില്ല. അദ്ദേഹത്തിന് പരിക്കാണെന്നും ഒന്നരമാസത്തെ വിശ്രമം ആവശ്യമാണെന്നും റിപ്പോർട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള രവീന്ദ്ര ജഡേജ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരെ പരിഗണിച്ചില്ല. അക്ഷർ പട്ടേലും വെങ്കിടേഷ് അയ്യരും ട്വന്റി-20യിലേയുള്ളൂ. കഴിഞ്ഞ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഹർഷൽ പട്ടേലും ട്വന്റി-20 ടീമിലുണ്ട്. ദക്ഷിണാഫ്രിക്കയിൽ ടീമിലുണ്ടായിട്ടും ഒരു മത്സരം പോലും കളിക്കാതിരുന്ന റുതുരാജ് ഗെയ്ക്വാദിനെ ഏകദിന ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
എകദിന ടീം
രോഹിത് (നായകൻ), രാഹുൽ (ഉപനായകൻ), കൊഹ്ലി, ശിഖർ ധവാൻ, റുതുരാജ് , ശ്രേയസ് അയ്യർ, സൂര്യകുമാർ,പന്ത്, ദീപക്ക് ഹുഡ, ദീപക് ചഹർ, ഷർദ്ദൂൽ താക്കൂർ, വാഷിംഗ്ടർ സുന്ദർ, രവി ബിഷ്ണോയി,സിറാജ്, യുസ്വേന്ദ്ര ചഹൽ, കുൽദീപ് , പ്രസിദ്ധ് കൃഷ്ണ, ആവേശ്ഖാൻ.
ട്വന്റി- 20 ടീം
രോഹിത (നായകൻ), രാഹുൽ (ഉപനായകൻ), കൊഹ്ലി, ഇഷാൻ കിഷൻ, ശ്രേയസ് , സൂര്യകുമാർ, പന്ത്, വെങ്കടേഷ് , ദീപക് ചഹർ, ഷർദ്ദൂൽ ,ബിഷ്ണോയി, അക്ഷർ, യുസ്വേന്ദ്ര ചഹൽ, വാഷിംഗ്ടർ സിറാജ്, ഭുവനേശ്വർ , ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.
വിൻഡീസ് ഏകദിന ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുുള്ള വെസ്റ്റിൻഡീസ് ടീമിനേയും പ്രഖ്യാപിച്ചു. കീറോൺ പൊള്ളാഡ് നയിക്കുന്ന ടീമിലേക്ക് വെറ്റ്റൻ പേസർ കീമർ റോച്ചിനേയുും യുവഓൾറഔണ്ടർ എൻക്രമ ബോണറേയും തിരിച്ചുവിളിച്ചു. ടീം: പൊള്ളാഡ്, ഫാബിയൻ അലൻ, ബോണർ, ഡാരൻ ബ്രാവോ, ബ്രൂക്ക്സ്, ഹോൾഡർ,ഹോപ്പ്,ഹൊസൈൻ, ജോസഫ്,ബ്രണ്ടൻ,നിക്കോളാസ് പൂരൻ,റോച്ച്, ഷെപ്പേർഡ്,സ്മിത്ത്,വാൽഷ് ജൂനിയർ.
ഏകദിനം ആറ്
മുതൽ
ഇന്ത്യയും വിൻഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പര ഫെബ്രുവരി ആറിന് തുടങ്ങും. ഫെബ്രുവരി 6,9,11 തീയതികളിലാണ് എകദിനങ്ങൾ. 16,18,20 തീയതികളിലാണ് ട്വന്റി-20 മത്സരങ്ങൾ നടക്കുക. തിരുവനന്തപുരം ഉൾപ്പെടെ പരിമിത ഓവർ പരനമ്പരകൾക്ക് വേദികളായി നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം മൂലം ഏകദിന പരമ്പര കൊൽക്കത്തയിലും ട്വന്റി-20 മത്സരങ്ങൾ അഹമ്മദാബാദിലുമായി നടത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |