ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭമിട്ട് നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണൻ ജേതാവായി. കൊമ്പൻ ദേവദാസ് രണ്ടാമനായി. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടച്ചടങ്ങ് പൂർത്തിയാക്കി. കൊവിഡ് നിയന്ത്രണം മൂലം 3 ആനകൾ മാത്രമാണ് പങ്കെടുത്തത്
ക്ഷേത്രത്തിൽ നാഴികമണി മൂന്നടിച്ചതോടെ കൊടിമരചുവട്ടിൽ വച്ചിരുന്ന കുടമണികൾ പാരമ്പര്യ അവകാശിയായ കണ്ടിയൂർപട്ടത്ത് നമ്പീശനെടുത്ത് മാതേമ്പാട്ട് നമ്പ്യാർക്ക് കൈമാറി. നമ്പ്യാർ മണികൾ പാപ്പാൻമാർക്ക് കൈമാറി. പിന്നീട്, മഞ്ജുളാൽ പരിസരത്ത് ഓട്ടത്തിനായി കാത്തുനിൽക്കുന്ന ആനകളുടെ അടുത്തേയ്ക്ക് ഓടിയെത്തി പാപ്പന്മാർ അവയെ കുടമണികൾ അണിയിച്ചു. ശശി മാരാർ ശംഖുനാദം മുഴക്കിയതോടെ ആനയോട്ടം ആരംഭിച്ചു.
ഒന്നാമതെത്തിയ രവികൃഷ്ണൻ ക്ഷേത്രം ഏഴുതവണ വലംവച്ച് ഗുരുവായൂരപ്പനെ വണങ്ങി. രവികൃഷ്ണന് ഇനി പത്ത് നാൾ ക്ഷേത്രത്തിനകത്ത് പ്രത്യേക പരിചരണം ലഭിക്കും. ഒമ്പതാം ഉത്സവദിനമായ പള്ളിവേട്ട ദിനത്തിൽ വൈകിട്ട് നഗരപ്രദക്ഷണത്തിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിലകം വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മാത്രമേ രവികൃഷ്ണനെ ക്ഷേത്രത്തിന് പുറത്തിറക്കൂ.
44 കാരനായ രവികൃഷ്ണനെ 2003 ജൂൺ 25നാണ് പാലക്കാട് തൃത്താല സ്വദേശി ശിവശങ്കരൻ ഗുരുവായൂരിൽ നടയ്ക്കിരുത്തിയത്. ടി.ശ്രീകുമാറാണ് ചട്ടക്കാരൻ. സി.പി.വിനോദ് കുമാർ, സി.വി.സുധീർ എന്നിവരാണ് സഹ ചട്ടക്കാർ. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |