തൃശൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോൾ തൃക്കുമാരക്കുടം അമ്പാടി വീട്ടിൽ രാഹുൽ(20), കൂർക്കഞ്ചേരി വടൂക്കര ചേലൂക്കാരൻ വീട്ടിൽ ആഷിക്ക് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വടൂക്കര സ്വദേശിനിയായ ഒരു വിദ്യാർഥിനിയെ രാവിലെ വീട്ടിൽ നിന്നും അച്ഛൻ കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച് സ്കൂളിനു മുൻവശം ഇറക്കി വിട്ടിരുന്നു. അവിടെ കാറുമായി കാത്തു നിന്ന യുവാക്കൾ ആദ്യം ഈ വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് തൃശൂർ കോട്ടപ്പുറത്ത് നിന്നും മറ്റൊരു വിദ്യാർഥിനിയെയും അതേ കാറിൽ കയറ്റി പോകുന്നതിനിടയിൽ അയ്യന്തോൾ തൃക്കുമാരക്കുടം ഭാഗത്തു വച്ച് പൊലീസ് പിടിയിലാകുകയായിരുന്നു. സ്ഥിരമായി ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ സ്കൂളിന് മുൻവശത്തു നിന്നും കാറിൽ കയറ്റി കൊണ്ടുപോകുന്നുണ്ടെന്നുള്ള രഹസ്യ വിവരമാണ് പൊലീസ് നിരീക്ഷണം ശക്തമാക്കി പ്രതികളെ പിടികൂടാൻ സഹായകരമാക്കിയത്. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കിയതിൽ നിന്നും ഒന്നാംപ്രതി രാഹുലിന്റെ വീട്ടിൽ വച്ച് കുട്ടികൾ പലപ്പോഴും ലൈംഗിക പീഡനത്തിന് ഇരയായതായി വെളിവായി. എ.സി.പി. വി.കെ. രാജുവിന്റെ നിർദ്ദേശപ്രകാരം നെടുപുഴ എസ്.എച്ച്.ഒ ടി.ജി. ദിലീപ്, സബ് ഇൻസ്പെക്ടർ അനുദാസ്.കെ, ഗ്രേഡ് എസ്.ഐമാരായ അനിൽ, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |