*ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി
കൊച്ചി: എണ്ണമറ്റ പോരാട്ടങ്ങളിൽ ചുവന്ന കൊച്ചി കായലോരത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം. മറൈൻ ഡ്രൈവിലെ ബി. രാഘവൻ നഗറിൽ മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെയാണ് നാലൂ നാൾ നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് തുടക്കമായത്. മാനവരാശിയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടി ലോകമെങ്ങും ഉയർന്നുപറക്കുന്ന ചെങ്കൊടിയെ അവഗണിക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പി.ബി, കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയുമുണ്ടായി. രക്തസാക്ഷി പ്രമേയം ഇ.പി. ജയരാജനും അനുശോചന പ്രമേയം എ.കെ. ബാലനും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയത്തിൽ രണ്ടാമതായി കെ. ആർ. ഗൗരിഅമ്മയും പരാമർശിക്കപ്പെട്ടു.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി തുടർഭരണം ലഭിച്ചതിന്റെ പകിട്ടോടെയാണ് ഇത്തവണ സംസ്ഥാന സമ്മേളനം.
പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാകാരാട്ട്, എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുതിർന്ന അംഗവും കേന്ദ്രകമ്മിറ്റി ക്ഷണിതാവുമായ വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കാത്ത സമ്മേളനം കൂടിയാണിത്. പാർട്ടി പോരാട്ടങ്ങളുടെ ലഘു ചിത്രത്തിൽ ഒരു പൊതുയോഗ പ്രസംഗം പ്രദർശിപ്പിച്ചത് വി.എസിനെ കുറിച്ചുള്ള ഓർമ്മയുണർത്തുന്നതായി.
വിവിധ ജില്ലകളിൽ നിന്നുള്ള 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കേരള വികസനത്തിനു പുതിയ കാഴ്ചപ്പാടുകൾ നിർദ്ദേശിക്കുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയനും അവതരിപ്പിച്ചു.
വൈകിട്ട് ഗ്രൂപ്പ് ചർച്ച തുടങ്ങി. ഇന്ന് രാവിലെ പൊതുചർച്ച തുടങ്ങും. നാളെ പൊതുചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകും. വെള്ളിയാഴ്ച രാവിലെ നയരേഖാമറുപടിക്ക് ശേഷം സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |