വർഗ്ഗ സമരത്തിന്റെ ഗതി മാറും കാലത്തിന്റെ മാറ്റത്തോട് കണ്ണടയ്ക്കാനാവില്ല
കൊച്ചി: സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് അതിനൊത്ത വികസനം ഉറപ്പാക്കാനാവശ്യമായ മൂലധന നിക്ഷേപമാകാമെന്ന നയസമീപനത്തിലേക്ക് സി.പി.എം മാറുന്നു. ഇന്നലെ ഇവിടെ ആരംഭിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച മൂന്ന് ഭാഗങ്ങളുള്ള വികസന നയരേഖയും ഇതിലേക്കുള്ള വ്യക്തമായ സൂചനയാണ്.
കാൽ നൂറ്റാണ്ട് മുന്നിൽ കണ്ട് കേരളത്തെ ചലിപ്പിക്കാനുതകുന്ന മൂലധന നിക്ഷേപങ്ങളെ അകറ്റി നിറുത്തേണ്ടെന്ന സമീപനമാണ് രേഖകൾ വ്യക്തമാക്കുന്നത്. പുതിയ കാലത്തിനൊത്ത വർഗ്ഗ സമരമെന്ന കാഴ്ചപ്പാടിലൂടെ മൂന്നാം തുടർ ഭരണമാണ് സി.പി.എം ലക്ഷ്യമിടുന്നത്.വ്യവസായ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്ന
നയ സമീപനം 1960 കളിൽ തന്നെ സി.പി.എം കൊക്കൊണ്ടിരുന്നതാണ്.മാവൂർ ഗ്വാളിയർ റയോൺസിന്റെയും
മറ്റും രംഗപ്രവേശത്തിന് ഇത് വഴിതെളിച്ചു.
ആരോഗ്യ, ഉന്നത വിദ്യാഭ്യാസരംഗങ്ങളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക വിധത്തിലുള്ള പരിഷ്കാരങ്ങളാണ് നയരേഖ മുന്നോട്ടുവയ്ക്കുന്നത്. നാടിന്റെ വികസന താത്പര്യങ്ങളോട് പൊരുത്തപ്പെടുന്ന മൂലധന നിക്ഷേപങ്ങളാകാം. ആഗോള മൂലധനത്തിന്റെ വഴികളിൽ മാറ്റമുണ്ടായിട്ടുണ്ട്. കാലത്തിന്റെ മാറ്റത്തോട് കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ആഗോള മൂലധനവും സ്വകാര്യ നിക്ഷേപങ്ങളും ഉറപ്പാക്കാനാവശ്യമായ പശ്ചാത്തല സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശത്ത് നിന്നുള്ളവരെയടക്കം കേരളത്തിലേക്ക് ആകർഷിക്കണമെങ്കിൽ അത്തരം മാർഗങ്ങൾ സാദ്ധ്യമാക്കിയേ തീരൂവെന്നും പ്രവർത്തന റിപ്പോർട്ടും വികസന നയരേഖയും ചൂണ്ടിക്കാട്ടുന്നു.നാല് ദിവസം നീണ്ടുനിൽക്കുന്ന
പാർട്ടി സംസ്ഥാന സമ്മേളനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏറ്റവും മുതിർന്ന അംഗം ആനത്തലവട്ടം
ആനന്ദൻ പതാക ഉയർത്തിയതോടെയാണ് ആവേശോജ്ജ്വല തുടക്കാമായത്.
നവീന വ്യവസായങ്ങൾക്ക്
സൗകര്യമൊരുക്കണം
അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെയാണ് ആഗോള മൂലധന ശക്തികൾ നേട്ടം കൊയ്യുന്നതെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖയിൽ പറയുന്നു. കേരളത്തിലേക്ക് അത്തരം സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങളടക്കം കടന്നുവരണമെങ്കിൽ അതിനാവശ്യമായ സൗകര്യങ്ങളൊരുക്കണം. നാനോ ടെക്നോളജി, വിവര സാങ്കേതികവിദ്യ, ബയോടെക്നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വികാസം പ്രയോജനപ്പെടുത്തണം. പശ്ചാത്തല സൗകര്യ വികസനത്തിൽ കഴിഞ്ഞ സർക്കാർ കാണിച്ച ശക്തമായ ഇടപെടൽ തുടർന്നും മുന്നോട്ട് കൊണ്ടുപോകണം.
ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ അവശേഷിക്കുന്ന തുരുത്തായ കേരളത്തിൽ ഭരണം നിലനിറുത്തി തുടർന്ന് പോകാൻ കാലത്തിനൊത്ത സമ്പൂർണ പരിഷ്കരണം കൂടിയേ തീരൂവെന്ന നിലപാടിലേക്കാണ് സി.പി.എം മാറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |