SignIn
Kerala Kaumudi Online
Saturday, 27 April 2024 4.16 AM IST

വികസന നയരേഖ : പാർട്ടി പൊതുസമീപനത്തിന് വിരുദ്ധമല്ലെന്ന് കോടിയേരി

kodiyeri

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖ പാർട്ടിയുടെ പൊതുസമീപനത്തിന് വിരുദ്ധമാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇടതു സർക്കാരിന് തുടർഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്തവരാണ് പ്രചരണത്തിന് പിന്നിൽ. തുടർഭരണത്തിന് പ്രധാന കാരണം സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളാണെന്ന് തിരിച്ചറിഞ്ഞാണ് യു.ഡി.എഫും ബി.ജെ.പിയും വിപ്ലവകാരികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലരും ചേർന്ന് സംഘടിത ആക്രമണമഴിച്ചുവിടുന്നത്. പാർട്ടി പരിപാടി എന്തെന്നറിയാത്തവരാണ് വിമർശനമുയർത്തുന്നത്.

ജനകീയ ജനാധിപത്യവിപ്ലവം പൂർത്തീകരിച്ചു കഴിഞ്ഞാൽ നടപ്പാക്കേണ്ട കാര്യങ്ങൾ പാർട്ടി പരിപാടിയിലുണ്ട്. ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വിദേശ പ്രത്യക്ഷനിക്ഷേപം അനുവദിക്കുമെന്നാണ് അതിൽ പറയുന്നത്. സംസ്ഥാനത്തിന്റെ താല്പര്യം ഹനിക്കാത്ത വായ്പയാകാമെന്നാണ് പുതിയ രേഖയും മുന്നോട്ട് വയ്ക്കുന്നത്.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് പ്രമേയത്തിന് വിരുദ്ധമാണ് രേഖയെന്ന് പ്രചരിപ്പിക്കുന്നത് രേഖയെന്തെന്ന് തിരിച്ചറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. എന്തെങ്കിലും വക്കും മൂലയും കാണിച്ച് ഇതാണ് രേഖയെന്ന് പ്രചരിപ്പിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തെയാണ് കരട് രാഷ്ട്രീയ പ്രമേയം എതിർക്കുന്നത്. എന്നാൽ സി.പി.എമ്മിന്റെ നയരേഖ ഉന്നത വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താനുതകുന്നതാണ്. കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം ഇപ്പോഴുമുണ്ട്. സാമൂഹ്യനിയന്ത്രണത്തിന് വിധേയമായിട്ടേ അതിവിടെ സാദ്ധ്യമാക്കുന്നുള്ളൂ. വിവാദങ്ങളുണ്ടാക്കി പുകമറ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. പാർട്ടി കാഴ്ചപ്പാട് സമ്മേളനത്തിൽ രൂപീകരിക്കുന്ന സംസ്ഥാനകമ്മിറ്റി അംഗീകരിച്ച ശേഷം ഇടതുമുന്നണിയിൽ ചർച്ച ചെയ്യും. വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സ്വരൂപിച്ച ശേഷം ഇത് സർക്കാരിന്റെ നയരേഖയായി മാറും.

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യവത്കരണം വരുമ്പോൾ പാവപ്പെട്ട കുട്ടികൾക്കും

പഠന സൗകര്യമുറപ്പാക്കണം. മെറിറ്റിൽ ഒരു വിദ്യാർത്ഥിക്കും സീറ്റ് നിഷേധിക്കപ്പെടരുത്. വിദ്യാർത്ഥിക്ക് താങ്ങാനാവുന്ന ഫീസേ നിശ്ചയിക്കാവൂ. സ്വകാര്യനിക്ഷേപമെന്നത് കോർപ്പറേറ്റ് വത്കരണമല്ല. കോർപ്പറേറ്റുകൾക്ക് എവിടെയും നിയന്ത്രണമില്ല.

ട്രേഡ് യൂണിയനുകളുടെ ഇന്നത്തെ സമീപനം മാറണം. ഓരോ സ്ഥാപനവും നിലനിറുത്തുകയെന്നത് തൊഴിലാളി താല്പര്യത്തിനാവശ്യമാണ്. തൊഴിലാളി സംഘടനകളുടെ സമീപനത്തിൽ എങ്ങനെ മാറ്റമാകാമെന്നത് അവരുടെ സമ്മതത്തോടെയാണ് തീരുമാനിക്കുക. പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ ആധുനികവത്കരണം വേണമെന്നതാണ് കാഴ്ചപ്പാടെന്നും കോടിയേരി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODIYERI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.