പാട്ന: ബീഹാറിലെ ഭഗൽപ്പൂർ ജില്ലയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കനിർമ്മാണ സാമഗ്രികൾ പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു. 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഭഗൽപ്പൂരിലെ കാജ്ബലിചക്ക് മേഖലയിലെ മഹേന്ദ്ര മണ്ഡാലിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. മഹേന്ദ്രയും കുടുംബവും അനധികൃതമായി പടക്ക നിർമ്മാണത്തിലേർപ്പെട്ടിരുന്നവരാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നും പടക്കങ്ങളും പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
ശക്തമായ സ്ഫോടനത്തിൽ മൂന്നു നിലക്കെട്ടിടം പാടെ തകർന്നു. കൂടാതെ സമീപത്തെ നാലു വീടുകളും തകർന്നു. 15 കി.മീ ദൂരം വരെ സ്ഫോടനത്തിന്റെ ശബ്ദം മുഴങ്ങിയെന്ന് ഭഗൽപ്പൂർ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയമുണ്ട്. പൊലീസും ഫയർഫോഴ്സുമെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.
2008ൽ മഹേന്ദ്രയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അനധികൃത സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഭാര്യ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |