പൊന്നാനി: കാലിക്കറ്റ് സർവ്വകലാശാലയുടെ ബികോം രണ്ടാം വർഷ പരീക്ഷയ്ക്ക് ചോദ്യപേപ്പർ മാറി നൽകിയതായി പരാതി. പരീക്ഷാ കേന്ദ്രമായ പൊന്നാനി ബി.എഡ് സെന്ററിലാണ് അദ്ധ്യാപകർ ചോദ്യപേപ്പർ മാറി നൽകിയത്. 2017ലെ സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് നൽകേണ്ട ചോദ്യപേപ്പറാണ് 2021ൽ രജിസിറ്റർ ചെയ്ത പ്രൈവറ്റ് വിഭാഗം ബി.കോം വിദ്യാർത്ഥികൾക്കും നൽകിയത്. ചോദ്യപേപ്പർ മാറി നൽകിയത് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താനോ യഥാർത്ഥ ചോദ്യപേപ്പർ നൽകാനോ കോളേജ് അധികൃതർ തയ്യാറായില്ലെന്ന് വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇത് മൂലം വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ എഴുതാൻ നിർബന്ധിതരായി.
രണ്ട് ചോദ്യപേപ്പറും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 2017ൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മൂന്ന് മണിക്കൂറാണ് പരീക്ഷയെങ്കിൽ നിലവിൽ പഠിക്കുന്ന പ്രൈവറ്റ് വിഭാഗം വിദ്യാർത്ഥികൾക്ക് രണ്ടര മണിക്കൂർ മാത്രമാണ് പരീക്ഷാ സമയം. ചോദ്യപേപ്പറിന്റെ ഘടനയിലും സ്‌കോറിലും ഈ വിത്യാസമുണ്ട്. ഈ സാഹചര്യത്തിൽ 2021ൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വിജയത്തെ പോലും ഇത് ദോഷകരമായി ബാധിക്കും.
സംഭവം വിവാദമായതോടെ ചോദ്യപേപ്പർ അബദ്ധത്തിൽ പൊട്ടിച്ച് വിതരണം ചെയ്തുവെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. ഇത് സംബന്ധമായ കാര്യങ്ങൾ യൂണിവേഴ്സിറ്റിയെ രേഖാമൂലം അറിയിച്ചതായും കോളേജ് അധികൃതർ പറഞ്ഞു. പരീക്ഷ കഴിഞ്ഞതിനു ശേഷം വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് പരാതി നൽകുമെന്നായപ്പോഴാണ് കോളേജ് അധികൃതർ തങ്ങൾക്ക് സംഭവിച്ച പിഴവ് അംഗീകരിക്കാൻ തയ്യാറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |