കോഴിക്കോട്: കെ റെയിൽ പദ്ധതി പരിസ്ഥിതിക്ക് കോട്ടം വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും ഹരിത പദ്ധതിയായാണ് നടപ്പാക്കുന്നതെന്നും കെ റെയിൽ സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽവേ പദ്ധതി വിശദീകരണ യോഗം 'ജനസമക്ഷം' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒരു പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയും വന്യജീവി മേഖലയിലൂടെയും കെ റെയിൽ കടന്ന് പോകുന്നില്ല. പുഴകളുടെയും അരുവികളുടെയും ഒഴുക്ക് തടസപ്പെടാതെയാണ് പദ്ധതി നടപ്പാക്കുക. പ്രകൃതി വിഭവങ്ങൾക്ക് ദോഷം
വരുത്താതെ, വെള്ളപ്പൊക്ക സാദ്ധ്യതയില്ലാതെ ഓരോ പ്രദേശത്തിന്റെയും സാഹചര്യം പരിഗണിച്ചായിരിക്കും നിർമ്മാണം.
വൻ പദ്ധതി നടപ്പാക്കുമ്പോൾ ചിലർക്ക് സ്വാഭാവികമായും ചില സംശയങ്ങൾ ഉണ്ടാകാറുണ്ട്. അവർക്ക് വിശദീകരണം നൽകുകയാണ് ഇത്തരം യോഗങ്ങളുടെ ഉദ്ദേശ്യം. പ്രതിപക്ഷം ഭരിക്കുമ്പോൾ നടപ്പാക്കാൻ കഴിയാത്ത പദ്ധതി ഇപ്പോൾ നടപ്പാക്കാൻ പാടില്ലെന്ന് പറയുന്നത് ഭാവി തലമുറയോട് ചെയ്യുന്ന അനീതിയാണ്. നമ്മുടെ നാടിന് ഒഴിച്ചുകൂടാൻ പറ്റാത്ത പദ്ധതിയാണിത്. വലിയ തോതിൽ കടമെടുക്കേണ്ടിവരുമെങ്കിലും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ വലിയ പുരോഗതി ഉണ്ടാക്കും.
ലോകത്തെ അതിവേഗ പാതകളെല്ലാം സ്റ്റാൻഡേർഡ് ഗേജിലാണ് നിർമ്മിച്ചിരിക്കുന്നത്. സിൽവർലൈനും സ്റ്റാൻഡേർഡ് ഗേജിലാണ്. പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ അതിവേഗ പാതകൾ വരുമ്പോൾ നമ്മുടെ സിൽവർലൈനുമായി ബന്ധിപ്പിക്കാൻ കഴിയും. എതിർപ്പിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ല. പദ്ധതി സംബന്ധിച്ചുള്ള ആശങ്ക പരിഹരിച്ച് മാത്രമെ മുന്നോട്ട് പോവുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി വിശദീകരണ യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി.
ക്യാപ്ഷൻ: കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന 'ജനസമക്ഷം' സിൽവർലൈൻ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ സ്വീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |