ന്യൂഡൽഹി: വിരമിക്കൽ പ്രായപരിധി കഴിഞ്ഞിട്ടും വഖഫ് ബോർഡ് സി.ഇ.ഒ ആയി തുടരാൻ അനുവദിക്കണമെന്ന മുഹമ്മദ് ജമാലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മാർച്ച് 31ന് സ്ഥാനം ഒഴിയണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് മുഹമ്മദ് ജമാലിനോട് നിർദ്ദേശിച്ചു.
സംസ്ഥാന വഖഫ് ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും വാദം പരിഗണിച്ചാണ് സുപ്രീം കോടതി നിർദ്ദേശം. 2020 ലെ സംസ്ഥാന വഖഫ് ഭേദഗതി ചട്ടങ്ങൾ അനുസരിച്ച് കേരളത്തിലെ വഖഫ് ബോർഡിന്റെ സി.ഇ.ഒയുടെ വിരമിക്കൽ പ്രായം 56 ആണ്. 2020ൽ മുഹമ്മദ് ജമാലിന് 56 കഴിഞ്ഞതിനാൽ ഈ സ്ഥാനത്ത് തുടരാൻ അർഹതയില്ല എന്ന സർക്കാരിന്റെയും വഖഫ് ബോർഡിന്റെയും വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
1995 ലെ വഖഫ് നിയമപ്രകാരം സി.ഇ.ഒയുടെ സേവന, വേതന വ്യവസ്ഥ നിശ്ചയിക്കുന്ന ചട്ടം രൂപീകരിക്കേണ്ടത് സർക്കാരാണ്. വിരമിക്കൽ പ്രായം തീരുമാനിക്കുന്നത് തൊഴിൽ ദാതാവിന്റെ നയപരമായ അധികാരമാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
56 വയസിന് ശേഷം ജോലി ചെയ്ത കാലയളവിലെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് മുഹമ്മദ് ജമാലിന് അർഹത ഉണ്ടായിരിക്കുമെന്നും മാർച്ച് 31നകം പുതിയ നിയമനം നടന്നില്ലെങ്കിൽ പുതിയ ആൾ സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കുന്നത് വരെ മുഹമ്മദ് ജമാലിന് സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2,000 ൽ എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് മുഹമ്മദ് ജമാലിന് സി.ഇ.ഒ ആയി നിയമനം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |