മാവേലിക്കര:വെൺമണി ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി ലബിലു ഹസന് (39) വധശിക്ഷയും രണ്ടാം പ്രതി ജുവൽ ഹസന് (24) ജീവപര്യന്തം തടവും മാവേലിക്കര അഡിഷണൽ ജില്ലാ കോടതി വിധിച്ചു. ഇരുവരും ബംഗ്ളാദേശ് സ്വദേശികളാണ്.
കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എ.പി.ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്ത കേസിലാണ് ശിക്ഷ. കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി ജഡ്ജി കെന്നത്ത് ജോർജ് പറഞ്ഞു.
രണ്ടാം പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. ഈ കൊലപാതകം വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവരിൽ ഭീതിയുണ്ടാക്കിയെന്നും അവർക്ക് ആത്മവിശ്വാസം പകരുന്ന വിധിയിലൂടെ സമൂഹത്തിന് താക്കീത് നൽകുകയാണെന്നും കോടതി വിധിന്യായത്തിൽ പരാമർശിച്ചു.
2019 നവംബർ 11നായിരുന്നു സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ അവിടെ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയും അപഹരിച്ച് കടന്ന പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021 നവംബർ ഒന്നിന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. മാർച്ച് 2ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കുകയും 4ന് ശിക്ഷ സംബന്ധിച്ച് വാദം കേൾക്കുകയും ചെയ്തിരുന്നു.
60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും ഹാജരാക്കി. വിശാഖപട്ടണം ആർ.പി.എഫിലെ 5പേരും ആന്ധ്ര, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമൻ, സരുൺ.കെ.ഇടിക്കുള എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |