കൊച്ചി: വധഗൂഢാലോചനക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈലിൽ നിന്നും നശിപ്പിച്ച ഡിജിറ്റൽ തെളിവുകളാണ് മുംബയിലെ ലാബിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോൺ ഡേറ്റ പകർത്തിയ ഹാർഡ് ഡിസ്‌കിന്റെ മിറർ കോപ്പിയും ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ടും കണ്ടെത്തിയിട്ടുണ്ട്.
ആറ് മൊബൈൽ ഫോണുകൾ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോടും സംഘത്തോടും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോടതിയിൽ നടന്ന നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ദിലീപും കൂട്ടരും ഫോൺ ഹാജരാക്കിയത്. ഈ സമയം പ്രതികൾ തങ്ങളുടെ മൊബൈലിൽ നിന്നും നിർണായക വിവരങ്ങൾ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ മൊബൈൽ ഫോണുകൾ അയച്ച് പരിശോധിച്ചതിൽ നിന്നുമാണ് ഡേറ്റകൾ നശിപ്പിച്ച കാര്യം മനസിലായത്. തുടർന്ന് മുംബയിലെ ലാബിലേക്ക് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ആറ് ഫോണുകളും കൊച്ചിയിൽ നിന്നും മുംബയിലേക്ക് അയച്ചത് അഭിഭാഷക സംഘമാണ്. അതിന്റെ കൊറിയർ സ്ലിപ്പും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചതിന് ലാബിനെതിരെയും കേസെടുത്തേക്കും. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതി സമീപിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
ആദായ നികുതി മുൻ ഉദ്യോഗസ്ഥൻ വിൻസന്റ് ചൊവ്വല്ലൂറാണ് തെളിവുകൾ നശിപ്പിക്കാൻ ദിലീപിന് സഹായം നൽകിയത്. മുംബയിലെ ലാബ് ഡയറക്ടറെ ദിലീപിന് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലെ പ്രതിയാണ് ഇൻകം ടാക്സ് മുൻ അസി.കമ്മീഷണറായ വിൻസന്റ്. തന്റെയും ദിലീപിന്റെയും അഭിഭാഷകർ ഒന്നാണെന്നും ദിലീപിനെ സഹായിച്ചത് അഭിഭാഷകർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്നാണുമാണ് വിൻസന്റ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |