കരുനാഗപ്പള്ളിയിൽ ഒഴിവാക്കപ്പെട്ട ജെ. ജയകൃഷ്ണപിള്ള വീണ്ടും സെക്രട്ടറി
കൃഷ്ണകുമാർ ഓച്ചിറ മണ്ഡലം സെക്രട്ടറി
കൊല്ലം: അച്ചടക്ക നടപടിയുടെ ഭാഗമായി വിഭജിച്ച് രൂപീകരിച്ച സി.പി.ഐ കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിമാരെ സംബന്ധിച്ച ജില്ലാ സെന്ററിന്റെ തീരുമാനം ഇരു കമ്മിറ്റികളുടെയും യോഗങ്ങൾ തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് ശാസനയ്ക്ക് വിധേയനായ ജയകൃഷ്ണപിള്ളയെ കരുനാഗപ്പള്ളിയിലും എസ്. കൃഷ്ണകുമാറിനെ ഓച്ചിറയിലും സെക്രട്ടറിയായി സമയവായത്തിലൂടെ നിശ്ചയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായാണ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സമ്മേളനത്തിന് മുമ്പേ വിഭജിച്ചത്. കമ്മിറ്റി വിഭജനത്തിനും പുതിയ സെക്രട്ടറിമാരെ നിശ്ചയിക്കാനുമായി കഴിഞ്ഞയാഴ്ച കരുനാഗപ്പള്ളിയിൽ ജില്ലാ എക്സിക്യുട്ടീവ്, മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേർന്നു. കരുനാഗപ്പള്ളിയിൽ ജഗത് ജീവൻലാലിയെയും ഓച്ചിറയിൽ കടത്തൂർ മൻസൂറിനെയും സെക്രട്ടറിമാരാക്കാനുള്ള ജില്ലാ സെന്ററിന്റെ നിർദ്ദേശം ജില്ലാ എക്സിക്യുട്ടീവും മണ്ഡലം കമ്മിറ്റി യോഗവും തള്ളി. മത്സരം ഉറപ്പായതോടെ കമ്മിറ്റി രണ്ടായി വിഭജിച്ച് സെക്രട്ടറിമാരെ തിരഞ്ഞെടുക്കാതെ പിരിഞ്ഞു.
പുതിയ സെക്രട്ടറിമാരെ നിശ്ചയിക്കാൻ ഇന്നലെ രാവിലെ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ ജില്ലാ സെന്റർ തീരുമാനത്തിനെതിരെ വിയോജിപ്പുകൾ ഉയർന്നു. ഒടുവിൽ ജില്ലാ സെന്റർ നിർദ്ദേശം തന്നെ കമ്മിറ്റികളിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. വൈകിട്ട് ചേർന്ന കുരനാഗപ്പള്ളി മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അവതരിപ്പിച്ച ജില്ലാ സെന്റർ നിർദ്ദേശത്തെ മൂന്നുപേർ മാത്രം പിന്താങ്ങി. എതിർപ്പ് രേഖപ്പെടുത്തിയ അഡ്വ. അനിൽ.എസ് കല്ലേലിഭാഗം ആർ. രവിയെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. കമ്മിറ്റിയിലെ ബാക്കി 10 പേരും ആർ. രവിയെ പിന്തുണച്ചതോടെ മത്സരാന്തരീക്ഷം രൂപപ്പെട്ടു. ഇതിന് പിന്നാലെ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു പങ്കെടുത്ത് കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളുടെ യോഗം ചേർന്നു. ഒത്തുതീർപ്പായി വിഭജിക്കുന്നതിന് മുമ്പേയുള്ള ജെ. ജയകൃഷ്ണപിള്ള തന്നെ പുതിയ കമ്മിറ്റിയുടെയും സെക്രട്ടറിയാക്കാൻ തീരുമാനിച്ചു. ഈ നിർദ്ദേശം മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
കരുനാഗപ്പള്ളിക്ക് ശേഷം നടന്ന ഓച്ചിറ മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ലാ സെന്റർ നിർദ്ദേശത്തിനെതിരെ ഭൂരിപക്ഷം അംഗങ്ങളും പത്മകുമാറിന്റെ പേര് നിർദ്ദേശിച്ചു. ഒടുവിൽ സമവായം എന്ന നേതൃത്വത്തിന്റെ അഭ്യർത്ഥനയ്ക്ക് വഴങ്ങി എസ്. കൃഷ്ണകുമാറിനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചു.
ആർ. രാമചന്ദ്രൻ കത്ത് നൽകി
കരുനാഗപ്പള്ളി മുൻ എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ ആർ. രാമചന്ദ്രൻ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ഉള്ളടക്കം വ്യക്തമല്ല. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗം കത്ത് പരിഗണിച്ചില്ല. കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |