തിരുവനന്തപുരം: കേസുകൾ കുറവുള്ള സി കാറ്റഗറിയിൽപെട്ട പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് മടക്കിനൽകാൻ പൊലീസ് ആസ്ഥാനം ശുപാർശ തയ്യാറാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിൽ നിന്ന് ഇൻസ്പെക്ടർമാരിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ എല്ലായിടത്തും സി.ഐമാരാണ് എസ്.എച്ച്.ഒമാർ. കേസുകൾ കുറവുള്ള സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാർക്ക് നൽകണമെന്ന് എ.ഡി.ജി.പി തല യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പഠനം നടത്തിയാണ് സർക്കാരിന് സമർപ്പിക്കാൻ ശുപാർശ തയ്യാറാക്കിയത്.
പ്രതിവർഷം 500ൽതാഴെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സി-കാറ്റഗറി സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് നൽകാനാണ് ശുപാർശ. ഈ വിഭാഗത്തിൽ 106 സ്റ്റേഷനുകളുണ്ട്. ഇതിൽ 60സ്റ്റേഷനുകളുടെ ചുമതല ആദ്യഘട്ടമായി എസ്.ഐമാർക്ക് നൽകിയേക്കും. ബാക്കി സ്റ്റേഷനുകളിൽ രണ്ട് എസ്.ഐമാരെ വീതം നിയമിച്ച ശേഷം പരിഷ്കാരം നടപ്പാക്കും. പോക്സോ, സംഘടിത ആക്രമണ കേസുകൾ അന്വേഷിക്കേണ്ടത് ഇൻസ്പെക്ടർമാരാണ്. എസ്.ഐമാർക്ക് ചുമതല കൈമാറുന്ന സ്റ്റേഷനുകളിലെ ഗുരുതര കുറ്റകൃത്യങ്ങൾ ഡിവൈ.എസ്.പിമാരോ ജില്ലാ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർമാരോ അന്വേഷിക്കും.
സ്റ്റേഷൻ ചുമതലയിൽ നിന്നൊഴിവാകുന്ന ഇൻസ്പെക്ടർമാരെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ജില്ലാ ക്രൈംബ്രാഞ്ച്, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിലേക്ക് മാറ്റും. കെട്ടിക്കിടക്കുന്ന കേസുകളുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും ഇവരുടെ സേവനം ഉപയോഗിക്കും. എ.ഡി.ജി.പി തല സമിതി ഒരുവട്ടം കൂടി ചർച്ചചെയ്ത ശേഷം സർക്കാരിന് അന്തിമശുപാർശ നൽകും. ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പ് വകവയ്ക്കാതെയാണ് പൊലീസ് ആസ്ഥാനം ഈ ശുപാർശ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |