കൊച്ചി: സിനിമാ പ്രൊഡക്‌ഷൻ യൂണിറ്റുകളിൽ വനിതാ ജീവനക്കാർക്കെതിരായ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി വിധി. പ്രൊഡക്‌ഷൻ യൂണിറ്റാണ് ഒരു സിനിമയുടെ തൊഴിലിടമെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.
സിനിമാ മേഖലയിൽ പരാതി പരിഹാര സമിതികൾ വേണമെന്നാവശ്യപ്പെട്ട് വിമെൻ ഇൻ സിനിമാ കളക്ടീവ് ഉൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിച്ചത്. 2017ൽ ഒരു നടി ലൈംഗികാതിക്രമത്തിന് ഇരയായതിനെത്തുടർന്നാണ് താരസംഘടന അമ്മ, ടെക്‌നീഷ്യന്മാരുടെ സംഘടന ഫെഫ്‌ക, കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയവയെ എതിർകക്ഷികളാക്കി ഹർജി നൽകിയത്. ഈ സംഘടനകളിൽ സമിതികൾ വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
തൊഴിലുടമ - തൊഴിലാളി ബന്ധമല്ല തങ്ങൾക്ക് അംഗങ്ങളുമായുള്ളതെന്ന് ചൂണ്ടിക്കാട്ടി ഇത്തരമൊരു ബാദ്ധ്യതയില്ലെന്ന് മറ്റു സംഘടനകൾ വാദിച്ചെങ്കിലും സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അമ്മ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി സമിതിയംഗങ്ങളെ വിജ്ഞാപനംചെയ്യാൻ നിർദ്ദേശിച്ചു.
അമ്മ, ഫെഫ്‌ക, ഫിലിം ചേംബർ ഒഫ് കൊമേഴ്സ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾക്ക് സ്ത്രീ തൊഴിലാളികളുടെ പരാതി പരിഗണിക്കാൻ സംയുക്ത സമിതിയെ നിയോഗിക്കാനാവും. നടിമാരടക്കം ഈ മേഖലയിലുള്ള സ്ത്രീകൾക്ക് ആത്മവിശ്വാസം പകരാനും സിനിമാ വ്യവസായ മേഖലയിലുള്ള സ്ത്രീകളുടെ അന്തസ്, ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാനും ഇതു സഹായകമാവുമെന്നും കോടതി പറഞ്ഞു.
10 പേരിൽ കൂടുതലെങ്കിൽ
പരാതി പരിഹാര സമിതി
നടീനടന്മാരും മറ്റു തൊഴിലാളികളും ഉൾപ്പെട്ട സിനിമാ പ്രൊഡക്‌ഷൻ യൂണിറ്റിനെ ഒരു സ്ഥാപനമായി കണക്കാക്കാം. പത്ത് തൊഴിലാളികളിൽ കൂടുതലുണ്ടെങ്കിൽ പരാതി പരിഹാര സമിതി വേണം
എതിർകക്ഷികളായ സംഘടനകളിൽ ഓഫീസ് കൈകാര്യത്തിനായി സ്ത്രീകളടക്കം പത്തിലേറെ തൊഴിലാളികളുണ്ടെങ്കിൽ സമിതികൾ രൂപീകരിക്കണം
സിനിമാ സംഘടനകൾ തൊഴിലുടമയല്ലെങ്കിലും അവ സ്ഥാപനമായി പ്രവർത്തിക്കുകയും സ്ത്രീകളടക്കം പത്തിലേറെ തൊഴിലാളികളുണ്ടാവുകയും ചെയ്താൽ സമിതി രൂപീകരിക്കാൻ ബാദ്ധ്യതയുണ്ട്
സിനിമാ വ്യവസായവുമായി ബന്ധമുള്ള സംഘടനകളിൽ സ്ത്രീകളുൾപ്പെടെ പത്തിൽ താഴെ ജീവനക്കാരാണ് ഉള്ളതെങ്കിൽ പ്രാദേശിക പരാതി സമിതികൾക്ക് പരാതി നൽകാം.
സ്വാഗതം ചെയ്ത്
ഡബ്ലിയു.സി.സി
കൊച്ചി: സിനിമാ ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്ലിയു.സി.സി. സംഘടനാ പ്രവർത്തകരായ സംവിധായക അഞ്ജലി മേനോൻ, നടിമാരായ ഭാവന, പാർവതി തിരുവോത്ത്, രമ്യാനമ്പീശൻ, അർച്ചന പത്മിനി, നൈല ഉഷ, അഹാന, പൂർണ്ണിമ ഇന്ദ്രജിത്ത്, ഗായിക സയനോര തുടങ്ങിയവർ സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്ളാദം പങ്കുവച്ചു.
വിശേഷപ്പെട്ട ദിവസം
ചില ദിവസങ്ങൾ അമൂല്യമാണ്. പ്രയത്നങ്ങളൊന്നും പാഴായില്ലെന്ന് തിരിച്ചറിയുന്നു. കോടതിവിധിയെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നു.
റിമാ കല്ലിങ്കൽ
വിധി വഴിത്തിരിവ്
വഴിത്തിരിവാകുന്ന വിധിയാണിത്. നാലു വർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിജയം.
ഗീതു മോഹൻദാസ്
സംവിധായക, നടി
അഭിമാനം: പി. സതീദേവി
ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിൽ ഡബ്ലിയു.സി.സിക്ക് ഒപ്പം. കേസിൽ കക്ഷി ചേർന്ന വനിതാ കമ്മിഷനുംഇത് അഭിമാന നിമിഷം.
പി. സതീദേവി
വനിതാ കമ്മിഷൻ അദ്ധ്യക്ഷ
രാഷ്ട്രീയപ്പാർട്ടികളിൽ പരാതി
പരിഹാര സമിതി വേണ്ട: ഹൈക്കോടതി
കൊച്ചി: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതി പരിഗണിക്കാൻ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കാൻ രാഷ്ട്രീയപ്പാർട്ടികൾക്ക് ബാദ്ധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാർട്ടികളും അണികളും തമ്മിൽ തൊഴിലുടമ - തൊഴിലാളി ബന്ധമില്ല. പാർട്ടികൾ സ്ഥാപനങ്ങൾ നടത്തുകയും അവിടെ സ്ത്രീകളടക്കം പത്തിലേറെ തൊഴിലാളികളുണ്ടാവുകയും ചെയ്താൽ സമിതി രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സമിതികൾ രൂപീകരിക്കാൻ ജില്ലാ കളക്ടർമാരെയും വകുപ്പു മേധാവികളെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം അനുസരിച്ച് തൊഴിലുടമ, തൊഴിലാളി, തൊഴിലിടം എന്നീ നിർവചനങ്ങൾ ബാധകമാവുന്ന ഏതൊരു സംഘടനയ്ക്കും സമിതി രൂപീകരിക്കാൻ ബാദ്ധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സ്വാഗതം ചെയ്യുന്നു:മാക്ട
കൊച്ചി: സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മാക്ട പ്രസിഡന്റ് അജ്മൽ ശ്രീകണ്ഠപുരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |