തൃശൂർ: കൊടുങ്ങല്ലൂരിൽ ടെക്സ്റ്റൈൽ ഉടമയായ യുവതിയെ നടുറോഡിൽ മക്കളുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം താമസിക്കുന്ന ഇളങ്ങര പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി(30) ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു റിൻസി ആക്രമിക്കപ്പെട്ടത്.
റിൻസിയുടെ കടയിലെ ജീവനക്കാരനായിരുന്ന റിയാസ് (25) ആണ് പ്രതി. ചിപ്പു എന്ന് വിളിപ്പേരുള്ള റിയാസ് റിൻസിയുടെ അയൽക്കാരനുമായിരുന്നു. റിയാസ് കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതോടെ റിൻസി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് റിയാസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും റിൻസി തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടക്കുന്നത്. വീടിന്റെ സമീപത്തുള്ള സ്കൂൾ ജംഗ്ഷനിൽ നടത്തിവന്നിരുന്ന നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം പൂട്ടി അഞ്ചും പത്തും വയസുള്ള മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴിയാണ് റിൻസിയെ റിയാസ് ആക്രമിച്ചത്. ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ തടഞ്ഞു നിറുത്തി റിയാസ് വെട്ടുകയായിരുന്നു.
റിൻസിക്ക് മുഖത്തുൾപ്പടെ ശരീരത്തിൽ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകൾ അറ്റുപോയി. തലയിലും മാരകമായി പരിക്കേറ്റു . കുഞ്ഞുങ്ങളുടെ കരച്ചിൽകേട്ട് അതു വഴി വന്ന മദ്രസ അദ്ധ്യാപകർ ബഹളം വച്ചതോടെ റിയാസ് ഓടി രക്ഷപ്പെട്ടു. പ്രതിക്കെതിരെ നേരത്ത റിൻസി പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പിന്നീട് ഒത്തുതീർപ്പാക്കിയെങ്കിലും റിയാസ് പക തീർക്കുകയായിരുന്നുവെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |