തൊടുപുഴ: ഇഷ്ടദാനം കൊടുത്ത വീടും പുരയിടവും തിരിച്ചുനൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ എഴുപത്തിയൊൻപതുകാരനായ പിതാവ് ചുട്ടുകൊന്നു. പെട്രോൾ നിറച്ച കുപ്പികൾ തിരിയിട്ട് കത്തിച്ച് ജനാലവഴി മുറിയിലേക്ക് എറിയുകയായിരുന്നു.
തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പ്രതി ആലിയക്കുന്നേൽ ഹമീദിനെ (79) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അർദ്ധരാത്രി 12.30നായിരുന്നു അരുംകൊല. ഹമീദിന്റെ വധഭീഷണി കാരണം ഫൈസലും കുടുംബവും ഒരു മുറിയിലായിരുന്നു ഉറക്കം. ഹമീദ് മറ്റൊരു മുറിയിലും. വീട്ടിൽ മറ്റാരുമില്ല. പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കേയാണ് കുടുംബം കൂട്ടക്കൊലയ്ക്ക് ഇരയായത്.
വെള്ളിയാഴ്ച രാവിലെ ഹമീദും ഫൈസലും തമ്മിൽ ഭക്ഷണത്തെ ചൊല്ലി വഴക്കുണ്ടായിരുന്നതായി പറയുന്നു. തന്നെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ഹമീദിന്റെ പരാതി.
തൊട്ടടുത്ത് പലചരക്ക്-പച്ചക്കറി കട നടത്തുന്ന ഫെസൽ വില്ക്കാനായി പെട്രോൾ കുപ്പികളിലാക്കി കാറിൽ സൂക്ഷിച്ചിരുന്നു. ഫൈസലും കുടുംബവും പുറത്തുപോയ തക്കത്തിന് പത്തുകുപ്പി പെട്രോൾ ഹമീദ് എടുത്തുമാറ്റി.
രാത്രി തിരിത്തുണിയിട്ട് തീകൊളുത്തിയ രണ്ട് പെട്രോൾ കുപ്പികൾ ജനൽ വഴി ഇടുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടുകയും ടാങ്കിലെ വെള്ളം ഒഴുക്കി വിടുകയും ചെയ്തിരുന്നു.സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു.
ഞെട്ടിയുണർന്ന ഫൈസലും കുടുംബവും കുളിമുറിയിൽ കയറിയെങ്കിലും തീയണയ്ക്കാൻ വെള്ളമുണ്ടായിരുന്നില്ല.
ഇളയമകൾ അസ്‌ന അയൽവാസിയായ രാഹുലിനെ ഫോൺ വിളിച്ചു. രാഹുൽ മുൻവാതിൽ ചവിട്ടിത്തുറന്ന് കയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നെങ്കിലും തീ മുറിയാകെ പടർന്നതിനാൽ അകത്തേക്ക് കടക്കാനായില്ല. ഇതിനിടെ ഒരു കുപ്പി പെട്രോൾ കൂടി ഹമീദ് മുറിയിലേക്കെറിഞ്ഞു. രാഹുൽ തടഞ്ഞതോടെ പുറത്തിറങ്ങി ജനൽ വഴി മറ്റൊരു കുപ്പി പെട്രോളും മുറിയിലേക്കിട്ടശേഷം സ്ഥലംവിട്ടു.
സമീപവാസികൾ മോട്ടോർ ഓണാക്കി ടാങ്കിൽ വെള്ളമടിച്ചാണ് തീ കെടുത്തിയത്. രണ്ട് പെൺമക്കളെയും ഇരുകൈകൾ കൊണ്ടും കെട്ടിപിടിച്ച നിലയിലായിരുന്നു ഫൈസൽ.
ഷീബ മങ്കുഴി ചീനിക്കൽ കുടുംബാംഗമാണ്. മെഹ്‌റിൻ തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിയാണ്. അസ്‌ന കൊടുവേലി സാഞ്ചോസ് സി.എം.ഐ പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൃതദേഹങ്ങൾ ഉടുമ്പന്നൂർ മുഹയുദ്ദീൻ ജമാ അത്ത് കബർസ്ഥാനിൽ അടക്കം ചെയ്തു.
സംഭവത്തിനുശേഷം ഹമീദ് സമീപത്തെ ബന്ധുവീട്ടിലെത്തി വീടിന് തീപിടിച്ചെന്ന് അറിയിച്ചു. പ്രശ്നം അറിയാവുന്ന അവർ പൊലീസിനെ അറിയിച്ചു. അവിടെ നിന്നിറങ്ങിയ ഹമീദ് ബന്ധുവായ പൊലീസുകാരനോടും വിവരം പറഞ്ഞു. പൊലീസുകാരൻ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ഓട്ടോ വിളിച്ച് പോകാൻ തുടങ്ങുന്നതിനിടെ പൊലീസെത്തി പിടികൂടുകയായിരുന്നു.കാലിനും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |