കൊല്ലം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങില്ലെന്നും പദ്ധതികൾ ജനപിന്തുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊല്ലത്ത് നടക്കുന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സൃഷ്ടിക്കാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാലിത് പാടില്ലെന്ന് ചിന്തിക്കുന്ന ഒരുവിഭാഗം ഉണ്ടെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ. കോൺഗ്രസും ബി.ജെ.പിയും നാടിന്റെ പുരോഗതിക്ക് തടസം നിൽക്കുകയാണ്. കേരളം ഒരിഞ്ചുപോലും മുന്നോട്ട് പോകരുതെന്നാണ് ഇവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് രാജ്യത്ത് അദ്ധ്യാപന മേഖലയിൽ തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും നിയമന നിരോധനവുമുണ്ടായി. വിഭവ പരിമിതിയുള്ള സംസ്ഥാനമായിട്ടും കേരളത്തിൽ നിയമന നിരോധനമുണ്ടായില്ല. അദ്ധ്യാപക ഒഴിവുകൾ ഏതാണ്ട് പൂർണമായി നികത്തി. ശമ്പള പരിഷ്കരണവും നടപ്പാക്കി. സമയബന്ധിതമായി പ്രമോഷനും നൽകി. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളും വർദ്ധിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസരംഗത്തും സർവകലാശാലകളിൽ കൂടുതൽ കോഴ്സുകൾക്ക് അനുമതി നൽകുകയാണ്. നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഈ വർഷം 150 പേർക്ക് അനുവദിക്കും.ഹോസ്റ്റൽ മുറികളടക്കമുള്ള പശ്ചാത്തല സൗകര്യം വികസിപ്പിക്കും. 1500 ഹോസ്റ്റൽ മുറികൾ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഒരുക്കും. ഇന്റർനാഷണൽ ഹോസ്റ്റൽ മുറികൾ നിർമ്മിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചു. എല്ലാ ജില്ലകളിലും സ്കിൽ പാർക്കും സ്കിൽ കോഴ്സും വരും. ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുഖം മാറ്റുന്ന പദ്ധതികളാണ് വരാൻപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. വേണുഗോപാൽ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |