വായ്പയെടുത്തത് ₹ 14.33 കോടി
തിരിച്ചടയ്ക്കേണ്ടത് ₹ 41.17 കോടി
കൊല്ലം: അമൃത് പദ്ധതി നടത്തിപ്പിന് കൈവശം പണമുണ്ടായിട്ടും സർക്കാരിൽ നിന്ന് അനാവശ്യമായെടുത്ത വായ്പയിൽ നഗരസഭയുടെ ഖജനാവ് ചോരുന്നു. വെറുതേയെടുത്ത 14.33 കോടി രൂപയുടെ വായ്പ തീർപ്പാകാൻ പത്ത് വർഷത്തിനിടയിൽ 41.178 കോടി രൂപയാണ് അടയ്ക്കേണ്ടത്.
2018 മുതൽ 2021 വരെ മാത്രം 5.83 കോടി രൂപയാണ് നഗരസഭയുടെ ഖജനാവിൽ നിന്ന് പലിശയായി മാത്രം അടച്ചത്. ഖജനാവ് വൻതോതിൽ ചോർന്നിട്ടും ഒരുമിച്ച് വായ്പ തീർപ്പാക്കി പലിശയിൽ നിന്ന് രക്ഷപ്പെടാനും നഗരസഭാധികൃതർ തയ്യാറാകുന്നില്ല.
അമൃത് പദ്ധതിയുടെ വ്യവസ്ഥ പ്രകാരം ആകെ പദ്ധതി തുകയുടെ 20 ശതമാനം അതാത് തദ്ദേശ സ്ഥാപനമാണ് വഹിക്കേണ്ടത്. ഭീമമായ ഈ തുക വഹിക്കാൻ പല തദ്ദേശ സ്ഥാപനങ്ങൾക്കും ശേഷിയില്ല. ഈ സാഹചര്യത്തിൽ 15 ശതമാനം തുക സർക്കാർ വായ്പയായി നൽകാൻ തീരുമാനിച്ചു. വികസന ഫണ്ടിൽ നിന്ന് പലിശ സഹിതം പത്ത് തുല്യ ഗഡുക്കളായി തിരിച്ചുപിടിക്കുമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം കൊല്ലം കോർപ്പറേഷൻ 14.33 കോടി രൂപ വായ്പ വാങ്ങാൻ തീരുമാനിച്ചു. ഈ വായ്പ ലഭിക്കും മുമ്പ് തന്നെ അമൃത് പദ്ധതിയുടെ തദ്ദേശ സ്ഥാപന വിഹിതത്തിന്റെ ഒരു ഭാഗമായ 13.89 കോടി രൂപ കോർപ്പറേഷൻ അമൃത് മിഷന് അടയ്ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് നഗരസഭ സർക്കാരിന്റെ വായ്പ കൈപ്പറ്റിയത്. മുൻകൂർ പണമടച്ച സാഹചര്യത്തിൽ നഗരസഭയ്ക്ക് വായ്പ വേണ്ടെന്ന് വയ്ക്കാമായിരുന്നു. അതിന് തയ്യാറാകാതെ വെറുതെ വായ്പ വാങ്ങി 41.178കോടിയുടെ ബാദ്ധ്യത പിടിച്ചുവാങ്ങുകയായിരുന്നു.
കോടികൾ വെറുതെ നഷ്ടപ്പെടുത്തുന്നു
വായ്പ ഒറ്രത്തവണയായി തീർപ്പാക്കിയാൽ പലിശ ഇനത്തിൽ നഷ്ടമാകുന്ന കോടികൾ ഒഴിവാക്കാം. പക്ഷെ അത് സാദ്ധ്യമല്ലെന്ന നിലപാടിലാണ് കോർപ്പറേഷൻ. ഇതിലൂടെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന വൻതുകയാണ് വെറുതെ നഷ്ടപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |