ഇന്ന് ലോക ജലദിനം
.....................
കടുത്ത വേനലിന്റെ തിളച്ച വേദിയിലാണ് ഇക്കുറി ജലദിനത്തിന് ഇരിപ്പിടമൊരുങ്ങിയത്. നാളെയുടെ യുദ്ധങ്ങൾ പോലും ജലത്തെ ചൊല്ലിയായിരിക്കുമെന്ന അപകടസൂചനയ്‌ക്ക് കാതോർത്ത് ഇനിയെങ്കിലും നാളേയ്‌ക്ക് വേണ്ടി ജലം കരുതണം. കാണാതാവുന്ന ഭൂജലസമ്പത്ത് കാഴ്ചക്കകത്ത് കൊണ്ടുവരണമെന്നതാണ് ഈ വർഷത്തെ ലോകജലദിനാചരണ വിഷയം. അറുപതു വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടിയ മഴ ലഭിച്ച ജലവർഷമാണ് കടന്നുപോയത്. 2021 ജനുവരി മുതൽ ഡിസംബർ വരെ 3610 മി. മീറ്റർ മഴ ലഭിച്ച നാട്ടിൽ വരൾച്ചയോ! അറിയുക, ഉദാസീനതയുടെ തീച്ചൂട് തട്ടി വറ്റിപ്പോയതാണ് ഈ ജലമെല്ലാം.
കേരളത്തിലെ ജലസ്രോതസുകൾ
1. നദികൾ - 44
2. റിസർവോയറുകൾ - 53
3. ജലസേചന ടാങ്കുകൾ - 852
4. സ്വകാര്യ കുളങ്ങൾ - 35,763
5. ക്വാറി കുളങ്ങൾ - 870
6. പഞ്ചായത്ത് കുളങ്ങൾ - 6,848
7. ക്ഷേത്രകുളങ്ങൾ - 2,689
8. ഗ്രാമീണ കുളങ്ങൾ - 185
9. കിണറുകൾ - 75,00,000
മറ്റ് ഭൂപ്രദേശങ്ങളെക്കാൾ മികച്ചൊരു മൺസൂൺ വ്യവസ്ഥ തന്നെ നമുക്കുണ്ട്.
കേരളത്തിൽ ശരാശരി പ്രതിവർഷം 3000 മി. മീറ്റർ മഴ ലഭിക്കുന്നുണ്ട്. ആയിരം ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു മേൽക്കൂരയിൽ ശരാശരി മൂന്ന് മുതൽ അഞ്ചുലക്ഷം ലിറ്റർ വരെ മഴവെള്ളം വീഴുന്നു. ഒരേക്കർ വനം 32000 ഘനകിലോമീറ്റർ സ്ഥലത്തെ മഴയും പത്തുസെന്റ് വയൽ 1,60,000 ലിറ്റർ മഴയും ഉൾക്കൊള്ളും. ഒരു ഹെക്ടറിൽ ഒരു കോടി ഇരുപതുലക്ഷം ലിറ്റർ മഴവെള്ളം ലഭിക്കുന്നുണ്ട്.
പെയ്ത്തുമഴയുടെ നല്ലൊരു ശതമാനവും 72 മണിക്കൂറിനുള്ളിൽ ഉപരിതല നീരൊഴുക്കായി കടലിലേക്കൊഴുകുന്നു. ഭൂഗർഭജലനിരപ്പിലും ക്രമാതീതമായ കുറവുണ്ട്. കേരളത്തിലാകെ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഭൂജലത്തിന്റെ അളവ് 6587 ദശലക്ഷം ഘനമീറ്ററാണ്. ജലദുരിതങ്ങളും ജലമലിനീകരണവും പ്രധാന വെല്ലുവിളികളാണ്. ഗ്രാമീണജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസാണ് തുറന്ന കിണറുകൾ. അവയിൽ നല്ലൊരു ഭാഗവും വേനൽക്കാലങ്ങളിൽ വറ്റിപ്പോകുന്നുണ്ട്.
ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിലൂടെ മാത്രമേ ജലമലിനീകരണം തടയാനാവൂ. വേനൽ കൂടുമ്പോൾ നദികളിലെ മിനിമം ഒഴുക്കിനാവശ്യമായ വെള്ളമില്ലാതാവുകയും ഉപ്പുവെള്ളത്തിന്റെ സ്വാധീനം വർദ്ധിക്കുകയും ചെയ്യുന്നു.
കുടിവെള്ളം, കാർഷികാവശ്യങ്ങൾ, ശുചിത്വം, കൃഷി, ജലസേചനം, ആരോഗ്യം,
ജലവൈദ്യുതി, ജലടൂറിസം, വ്യവസായം, പരിസ്ഥിതി സംരക്ഷണം എന്നിവയ്‌ക്കെല്ലാം
വർദ്ധിച്ച തോതിൽ ജലമാവശ്യമാണ്. പെയ്ത്തുമഴയെ സംഭരിച്ചും സംരക്ഷിച്ചും മാത്രമേ ജലസുരക്ഷ നേടാനാവുകയുള്ളൂ. കിണർനിറ, മഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയെല്ലാം കൂടുതലായി നടക്കേണ്ടതാണ്. മണ്ണിൽ മഴയെ കരുതാൻ പുതയിടൽ പോലുള്ള ജൈവപരിപാടികളിലൂടെ കഴിയും. എല്ലാ ജലസ്രോതസ്സുകളും പരമാവധി സംരക്ഷിക്കപ്പെടണം.
കുളങ്ങൾ മലിനമാകാതെ സൂക്ഷിച്ച് ജലസംഭരണികളാക്കാം. സംസ്ഥാനത്ത് ക്വാറികൾ ധാരാളമായുണ്ട്. അവയെ മഴക്കുളങ്ങളാക്കി മാറ്റിയെടുത്താൽ ധാരാളം ജലം വേനലിന് കരുതിവയ്ക്കാം. വേനൽക്കാലം ജലഅച്ചടക്കത്തിന്റെ കാലം കൂടിയാണ്. ബാത്ത് ടബ്ബ്, ഷവർ ബാത്ത് എന്നിവയൊഴിവാക്കി ബക്കറ്റും മഗും ഉപയോഗിക്കണം. ശുദ്ധജലം ഒരിക്കലും മലിനപ്പെടുത്തരുത്.
ഭൂജലസമ്പത്ത് വർദ്ധിപ്പിക്കാനായി കൃത്രിമ ഭൂജലപരിപോഷണ പരിപാടികൾ വർദ്ധിപ്പിക്കണം. മുറ്റങ്ങളിലും പറമ്പുകളിലും വീഴുന്ന മഴയെ പരമാവധി ഭൂജലത്തിലേക്ക് കടത്തിവിടണം. പ്രകൃതിയുടെ വരദാനമായ ജലത്തെ കരുതാം.
( ലേഖകൻ പരിസ്ഥിതിശാസ്ത്രജ്ഞനാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |