കൊല്ലം: ചവറ കെ.എം.എം.എല്ലിന്റെ (കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) ഖനനമേഖലയിൽ ജൈവ ഉദ്യാനമൊരുക്കുന്ന 'ഹരിതം ഈ തീരം' പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ നിർവഹിച്ചു. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് അദ്ധ്യക്ഷനായി.
ആദ്യഘട്ടത്തിൽ മാവും പുന്നയുമായി 250 വൃക്ഷത്തൈകൾ നട്ടു. രണ്ടാംഘട്ടമായി മത്സ്യ കൃഷിയും കുളത്തിന് ചുറ്റും തെങ്ങ് വച്ചുപിടിപ്പിക്കുകയും പൂന്തോട്ടം ഒരുക്കുകയും ചെയ്യും. ഉദ്യാനത്തിന്റെ മേൽ നോട്ടത്തിനും പരിപാലത്തിനുമായി ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ടെന്ന് കെ.എം.എം.എൽ അറിയിച്ചു.
പ്രദേശത്തെ ജൈവ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതി നീണ്ടകര കോസ്റ്റൽ പൊലീസ്, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, കരുനാഗപ്പള്ളി എൻജിനിയറിംഗ് കോളേജ്, ചവറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, എൻവിയോൺ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ജില്ലാ പരിസ്ഥിതി വകുപ്പ് എൻജിനിയർ സിമി, കരുനാഗപ്പള്ളി എ.സി.പി എ.പ്രതീപ്കുമാർ, കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ആർ. രാജേഷ്, എസ്.ഐ എം.സി. പ്രശാന്തൻ, എം.എസ് യൂണിറ്റിലെ ട്രേഡ് യൂണിയൻ നേതാക്കളായ ജി.ഗോപകുമാർ (സി.ഐ.ടി.യു), എസ്. സന്തോഷ് (യു.ടി.യു.സി), സി. സന്തോഷ് കുമാർ (ഐ.എൻ.ടി.യു.സി), ജെ. ഫെലിക്‌സ് (എ.ഐ.ടി.യു.സി), ടി.പി യൂണിറ്റിലെ യൂണിയൻ നേതാക്കളായ ഡെന്നി സുദേവൻ (സി.ഐ.ടി.യു), ശ്രീജിത്ത് (ഐ.എൻ.ടി.യു.സി), മനോജ്‌മോൻ (യു.ടി.യു.സി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെ.എം.എം.എൽ ജനറൽ മാനേജർ വി. അജയകൃഷ്ണൻ സ്വാഗതവും എം.എസ് യൂണിറ്റ് മേധാവി ടി. കാർത്തികേയൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |