പരിക്കേറ്റ രണ്ടു സഹോദരന്മാർ ആശുപത്രിയിൽ
പെർള (കാസർകോട്): മാതാവിനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട വഴക്കിനിടെ യുവാവ് ജ്യേഷ്ഠനെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഷേണി മണിയമ്പാറ ചർച്ചിന് സമീപം ഉപ്പളിഗെയിൽ ബൽത്തീസ് ഡിസൂസ - അസേസ് മേരി ദമ്പതികളുടെ മകൻ തോമസ് ഡിസൂസ(45) ആണ് മരിച്ചത്. അനുജൻ അച്ചു എന്ന രാജേഷ് ഡിസൂസയെ (38) ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തോമസ് മദ്യലഹരിയിൽ അമ്മയെ ഉപദ്രവിക്കുന്നുവെന്ന് അനുജൻ രാജേഷ് വിളിച്ചു പറഞ്ഞത് പ്രകാരം എത്തിയ സഹോദരങ്ങളായ വിൽഫ്രഡ് ഡിസൂസയെയും വിൻസെന്റ് ഡിസൂസയെയും തോമസ് വാക്കത്തിയും വടിയും കൊണ്ട് ആക്രമിച്ചു. ഇതുകണ്ടു പ്രകോപിതനായ രാജേഷ് ഡിസൂസ, വാക്കത്തി പിടിച്ചുവാങ്ങി തോമസിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മദ്യലഹരിയിൽ ജ്യേഷ്ഠാനുജന്മാർ തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് കൊല നടന്നതെന്നും മറ്റു കാരണങ്ങളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. വെട്ടേറ്റ് ഒരു മണിക്കൂറോളം തോമസ് വീട്ടിനകത്ത് കിടന്നു. സംഭവമറിഞ്ഞ് എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് എ. സോമശേഖര ബദിയടുക്ക പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും തോമസ് മരിച്ചിരുന്നു. കഴുത്തിന് മാരകമായ മുറിവേറ്റ തോമസിന്റെ ഒരു കൈ മുട്ടിന് താഴെ അറ്റുതൂങ്ങിയ നിലയിലായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിൽഫ്രഡിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിൻസന്റും പരിക്കുകളോടെ ചികിത്സയിലാണ്. തോമസും രാജേഷും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. മത്തായീസ് ഡിസൂസ, അഗ്‌നേഷ് ഡിസൂസ എന്നിവരും കൊല്ലപ്പെട്ട തോമസിന്റെ സഹോദരങ്ങളാണ്. മൂന്ന് സഹോദരിമാരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |