കണ്ണൂർ: രണ്ടുവർഷം മുമ്പ് പിലാത്തറയിലെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന പവർ മാക്സ് ജിംനേഷ്യത്തിന്റെ പടികൾ കൈകുത്തിയിഴഞ്ഞ് കയറിയ നാല്പത്തിനാലുകാരി ഒരാഴ്ച മുമ്പ് എത്തിപ്പിടിച്ചത് ഭിന്നശേഷിക്കാരുടെ ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ പട്ടം. പോളിയോ ബാധിച്ച് അരയ്ക്കുതാഴെ തളർന്ന മാതമംഗലം തുമ്പത്തടം സ്വദേശിനി പി.വി.ലതിക വെല്ലുവിളികളെ അതിജീവിച്ചാണ് കൊൽക്കൊത്തയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി കേരളത്തിന്റെ അഭിമാനമായത്. അടുത്ത ലക്ഷ്യം 2024ൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിലെ കിരീടമാണ്. മികച്ച പരിശീലനം വേണം. അതിനാവശ്യമായ വലിയതുക കണ്ടെത്താൻ നാട് കനിയുമെന്ന പ്രതീക്ഷയിലാണ് ലതിക.
മറ്റ് സർക്കാരുകൾ ജേതാക്കൾക്ക് മികച്ചസമ്മാനം നൽകിക്കഴിഞ്ഞു. പശ്ചിമബംഗാൾ സർക്കാർ ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് നാലു ലക്ഷവും മൂന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും നൽകി. ഗുജറാത്ത് ജേതാക്കൾക്ക് ജോലി വാഗ്ദാനം ചെയ്തു. കേരള സർക്കാരിന്റെ സഹായം പ്രതീക്ഷിക്കുകയാണ് ലതിക.
കഴിഞ്ഞ വർഷം സാമൂഹ്യക്ഷേമ വകുപ്പ് ഭിന്നശേഷി സ്‌പോർട്‌സ് അവാർഡ് നൽകി ലതികയെ ആദരിച്ചിരുന്നു.
സ്വന്തമായി വീടോ ഭൂമിയോ ഇല്ല.അമ്മ പി.വി.പത്മാവതിക്കും സഹോദരി ലതയ്ക്കും അവരുടെ മകൻ പി.വി.സഗീതിനൊപ്പവും അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസം. അമ്മയും ചേച്ചിയും ലതികയും നെയ്‌ത്ത് തൊഴിലാളികളാണ്. തുച്ഛമായ വരുമാനത്തിലാണ് കഴിഞ്ഞുകൂടുന്നത്. അച്ഛൻ എ.കുഞ്ഞിരാമൻ ഏറെക്കാലം മുമ്പ് മരിച്ചു. പത്താംതരം തുല്യതാ പരീക്ഷയെഴുതാനുള്ള ശ്രമത്തിലാണ് ലതിക.
ബഷീറിക്കയുടെ പ്രോത്സാഹനം
വീടിനടുത്തുള്ള ബഷീർ പാണപ്പുഴയെന്ന ബഷീറിക്കയുടെ പ്രോത്സാഹനമാണ് മത്സരരംഗത്തേക്ക് വരാൻ ധൈര്യം നൽകിയത്.
2017 കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തോടെയായിരുന്നു തുടക്കം. 2018ൽ കേരളത്തെ പ്രതിനിധീകരിച്ച് നാഗ്പൂരിൽ മത്സരിച്ചു. 2019ൽ ബംഗളൂരുവിൽ നടന്ന ദേശീയ പവർലിഫ്റ്റിംഗിൽ വെള്ളി നേടി.ഈ വർഷം മാർച്ച് 18 മുതൽ 20 വരെ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ലതിക കേരളത്തിനായി പവർലിഫ്റ്റിംഗിൽ സ്വർണവുമായാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |