തിരുവനന്തപുരം: ഐ.ടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് പ്രത്യേക ലൈസൻസ് അനുവദിക്കാനും, കൂടുതൽ വിദേശമദ്യ ചില്ലറ വില്പനശാലകൾ തുറക്കാനും, കാർഷികോത്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും നിർദ്ദേശിച്ചുള്ള 2022-23 വർഷത്തെ മദ്യനയത്തിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.
കേരളത്തിന് ആവശ്യമുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യമോ ബിയറോ ഇവിടെ ഉത്പാദിപ്പിക്കാത്ത സാഹചര്യത്തിൽ ,സംസ്ഥാനത്ത് നിലവിലുള്ള സ്ഥാപനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും പുതിയ യൂണിറ്റുകൾ തുടങ്ങാനും അനുമതി നൽകും. എന്നാൽ കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കാൻ നിർദ്ദേശമില്ല. കള്ളുചെത്ത് വ്യവസായ വികസന ബോർഡും ഈ വർഷമില്ല. നിയമാനുസൃത യോഗ്യതയുള്ളവർക്ക് ബ്രൂവറി ലൈസൻസ് നൽകും. 3 സ്റ്റാർ മുതൽ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് കർശന നിയന്ത്രണങ്ങളോടെ ബാർ ലൈസൻസ് അനുവദിക്കും.
ജവാൻ മദ്യം ഉത്പാദനം കൂട്ടും
*ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ജവാൻ മദ്യനിർമ്മാണം കൂട്ടാൻ പുതിയ ലൈനുകൾ.
*മലബാർ ഡിസ്റ്റിലറിയിൽ മദ്യ ഉത്പാദനം .
*മദ്യ ഉത്പാദനവുമായി ബന്ധപ്പെട്ട ബെവ്കോ അനുബന്ധവ്യവസായങ്ങൾ .
.*പൂട്ടിപ്പോയ ചില്ലറവില്പന ശാലകൾ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും.
*എക്‌സൈസ് വകുപ്പിന്റെ എല്ലാ സേവനവും ഏപ്രിൽ ഒന്നു മുതൽ ഓൺലൈൻ വഴി .
*ചില്ലറ വില്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് സർവീസ് കൗണ്ടറുകൾ
*പൊതുജനങ്ങൾക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/ഉപയോഗം സംബന്ധിച്ച് ഓൺലൈൻ ആയി പരാതി സമർപ്പിക്കാൻ ' People's eye' എന്ന പേരിൽ വെബ്ബ് അധിഷ്ഠിത മൊബൈൽ ആപ്പ് .
* ഗ്ലാസ്സ് ബോട്ടിലുകളിലും കാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ല.
*2023-24 മുതൽ പ്ലാസ്റ്റിക് കുപ്പികളിൽ മദ്യ വിതരണം അനുവദിക്കില്ല.
*കേരളത്തിലെ ഡിസ്റ്റിലറികളിലും വിദേശമദ്യ യൂണിറ്റുകളിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾക്കായി മദ്യ ഉത്പാദനത്തിനുള്ള ലൈസൻസ് ഫീസ് 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കും.
*സി.എസ്.ഡി വഴിയും സി.പി.സി വഴിയും വില്പന നടത്തുന്ന വിദേശ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 21 രൂപയിൽ നിന്ന് പ്രൂഫ് ലിറ്ററിന് 25 ആക്കും.
*വിദേശമദ്യം ചട്ടം 34 അനുസരിച്ച് അബ്കാരി കേസുകൾക്ക് ഈടാക്കുന്ന പിഴ നിലവിലെ 15,000/ രൂപ, 50,000/ രൂപ എന്നത് യഥാക്രമം 30,000/ രൂപ, ഒരു ലക്ഷം രൂപ .
*ബാർ ഹോട്ടലുകളിലെ റസ്റ്റോറന്റുകളിൽ സർവീസ് ഡെസ്‌ക് സ്ഥാപിക്കാനുള്ള ഫീസ് 25,000-ൽ നിന്ന് 50,000 .
*അഡിഷണൽ ബാർ കൗണ്ടർ ഫീസ് 30,000-ൽ നിന്ന് 50,000
*കേരളത്തിലെ ഡിസ്റ്റിലറികളുടെ ബ്രാന്റ് രജിസ്ട്രേഷൻ ഫീസ് 75,000-ൽ നിന്ന് ഒരു ലക്ഷം.
* സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികൾ വിദേശമദ്യം ഉത്പാദിപ്പിക്കുമ്പോൾ ബ്രാന്റ് രജിസ്ട്രേഷൻ ഫീസ് മൂന്ന് ലക്ഷത്തിൽ നിന്ന് നാലു ലക്ഷമാക്കും.
ബാർ ലൈസൻസ്, ഫീസ് വർദ്ധനയില്ല
ബാറുകളുടെ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കാതിരുന്നത് ബാറുടമകൾക്ക് ആശ്വാസമായി. 30 ലക്ഷമായിരുന്നു ലൈസൻസ് ഫീസ്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കുറെ ദിവസം ബാറുകൾ അടഞ്ഞു കിടന്നു. ഇത് മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടെന്ന ബാറുടമകളുടെ പരാതികൂടി പരിഗണിച്ചാണ് ഫീസ് വർദ്ധിപ്പിക്കാതിരുന്നത്.
ഐ.ടി പാർക്കുകളിലെ മദ്യലഭ്യത:
ലക്ഷ്യം നിക്ഷേപ സൗഹൃദമാക്കൽ
തിരുവനന്തപുരം: ഐ.ടി പാർക്കുകളിൽ മദ്യ ലഭ്യത ഉറപ്പാക്കണമെന്ന ഏറെക്കാലമായുള്ള ആവശ്യമാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ നടപ്പാവുന്നത്.
. ഐ.ടി പാർക്കുകളിലെ വിവിധ കമ്പനി പ്രതിനിധികളുടെ റിപ്പോർട്ടുകളിൽ പബ് പോലുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഇത്തരം ലൈസൻസുകൾ അനുവദിക്കേണ്ടത് ആവശ്യമാണെന്ന് പുതിയ നയത്തിൽ ചൂണ്ടിക്കാട്ടുന്നു.വിദേശ മദ്യ ചട്ടപ്രകാരം 15 ഓളം വ്യത്യസ്ത ലൈസൻസുകളുണ്ടെങ്കിലും, ഈ ലൈസൻസുകൾ ഐ.ടി.മേഖലയിൽ നൽകാനാവില്ല. പുതിയ ലൈസൻസ് വേണ്ടി വരും. ലൈസൻസിന് ആര് അപേക്ഷ നൽകണമെന്നും തീരുമാനിക്കണം.
സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം ഐ.ടി ജീവനക്കാരുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരത്ത് ടെക്നോപാർക്ക്, ഇൻഫോപാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലായി കൊവിഡിന് മുമ്പ് അര ലക്ഷത്തോളം പേർ ജോലി ചെയ്തിരുന്നു. കൊച്ചിയാണ് മറ്റൊരു പ്രധാന ടെക്കി കേന്ദ്രം. ഈ മേഖലയിലുള്ളവർക്ക് എടുത്തുപറയത്തക്ക വിനോദോപാധികളില്ല. പല സ്ഥാപനങ്ങളും വിദേശങ്ങളുമായോ, മറ്റ് സംസ്ഥാനങ്ങളുമായോ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയുമാണ്.
വൻകിട പദ്ധതിയുമായി കേരളത്തിലെത്തുന്ന നിസാൻ കമ്പനി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് നൽകിയ റിപ്പോർട്ടിലും വിനോദോപാധികളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലേക്ക് കടന്നുവരാൻ താത്പര്യം കാട്ടുന്ന മറ്റു ചില വിദേശ കമ്പനികളും സർക്കാരുമായുള്ള ചർച്ചകളിൽ സമാന ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.
സ്വാഗതം ചെയ്ത് ഐ.ടി സമൂഹം
തിരുവനന്തപുരം :ഐ.ടി.പാർക്കുകളിൽ മദ്യശാലകൾക്ക് അനുമതി നൽകാനുള്ള സർക്കാർ തീരുമാനത്തെ ഐ.ടി.സമൂഹം പരക്കെ സ്വാഗതം ചെയ്തു.
". യാത്രാസൗകര്യങ്ങൾ, സ്കൂളുകൾ, ക്ളബുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് പുറമെമദ്യവും ആഗോളതലത്തിൽ ബിസിനസ് ചെയ്യുന്ന ഐ.ടി.സംരംഭകർക്ക് ബിസിനസ് അനുകൂല സാഹചര്യമാണ്."
-വിഷ്ണുനായർ
സി.ഇ.ഒ, ജി.ടെക്.
".സംസ്ഥാനത്തെ ടെക്നോപാർക്കുകളിലും, ഐ.ടി.കമ്പനികളിലും ജോലിക്കെത്താൻ കേരളത്തിന് പുറത്തുള്ള ഐ.ടി.പ്രൊഫഷണലുകളും സംരംഭകരും മടിച്ചുനിന്നത് ഇവിടെ നൈറ്റ് ലൈഫോ, പബുകൾ പോലുള്ള റിഫ്രഷ്മെന്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് രാത്രി എട്ടു കഴിഞ്ഞാൽ ഉറങ്ങുന്ന നഗരമെന്നാണ് ചീത്തപ്പേര്."
രാജീവ്,പ്രതിധ്വനി, ഐ.ടി. പ്രൊഫഷണലുകളുടെ കൂട്ടായ്മ
മദ്യ വർജ്ജനത്തിന് ബോധവത്കരണം
തിരുവനന്തപുരം: മദ്യവർജ്ജനത്തിന് മുൻതൂക്കം നൽകി വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ വിമുക്തി മിഷൻ വഴി നടപ്പാക്കാൻ മദ്യ നയത്തിൽ നിർദ്ദേശം. സ്കൂൾ/കോളേജ് തലത്തിൽ ലഹരിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തും. വിദ്യാർത്ഥികളുടെ പാഠ്യേതര സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് തല ജാഗ്രതാ കമ്മിറ്റികൾ ശക്തിപ്പെടുത്തി ജനപങ്കാളിത്തത്തോടെ താഴേത്തട്ട് വരെ ലഹരി വിരുദ്ധ പ്രവർത്തനം. ലഹരിയിൽ നിന്ന് മോചിതരായവർക്ക് പുനരധിവാസ കേന്ദ്രങ്ങൾ. എല്ലാ ജില്ലകയിലും പുതിയ ഡീ അഡിക്ഷൻ സെന്റർ. ലഹരിക്കടിമപ്പെട്ടവരെ ഇവിടെ എത്തിക്കുന്നതിന് സേവന വിഭാഗം.
പ്രൊഫഷണൽ കോളേജുകളിലെ ലഹരി ഉപയോഗം തടയുന്നതിന് മെഡിക്കൽ കോളേജുകളിൽ ആരംഭിച്ച ''നേർക്കൂട്ടം'', ഹോസ്റ്റലുകളിൽ ആരംഭിച്ച ''ശ്രദ്ധ'' സമിതികൾ എല്ലാ പ്രൊഫഷണൽ കോളേജുകളിലും നടപ്പാക്കും. സി.എസ്.ആർ ഫണ്ട് കമ്പനികളിൽ നിന്ന് ലഭ്യമാക്കി വിമുക്തി മിഷന്റെ പ്രവർത്തനം വിപുലമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |