കോഴിക്കോട്: നവോത്ഥാനത്തിന്റെ ശരിയായ പിന്തുടർച്ചയുണ്ടായത് കേരളത്തിലാണെന്നും അതിനിടയാക്കിയത് ഇടതുപക്ഷ മനസും ഇടപെടലുകളുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പുലയ മഹാസഭയുടെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിക്കുകയും വിദ്വേഷവും പകയും ഉണ്ടാക്കുകയും ചെയ്യുന്ന ഇക്കാലത്ത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള കൂട്ടായ്‌മ വളർത്തുകയെന്ന കെ.പി.എം.എസിന്റെ നയം പ്രധാനമാണ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഇനിയും മുന്നോട്ടുപോകണം. മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ അനുവദിക്കാത്ത കാലം ഉണ്ടായിരുന്നു. മാറുമറയ്ക്കാൻ പോലും അവകാശമുണ്ടായിരുന്നില്ല. അടിച്ചമർത്തലുകളിൽ നിന്നും ഒറ്റപ്പെടുത്തലുകളിൽ നിന്നുമാണ് ഇവിടെ എത്തിയത്. ഇതിനെല്ലാം ആധാരം നവോത്ഥാന പ്രസ്ഥാനമാണ്. എന്നാൽ നവോത്ഥാന പ്രവർത്തനങ്ങൾ ശക്തിപ്പെട്ടത് കൊണ്ട് മാത്രം സാമൂഹ്യ പരിഷ്‌കരണങ്ങൾ യാഥാർത്ഥ്യമാവില്ല. നവോത്ഥാനപ്രസ്ഥാനം ശക്തമായിരുന്ന ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും ഇന്നത്തെ അവസ്ഥ നോക്കിയാൽ അത് മനസിലാകും. ഇവിടെ ശരിയായ പിന്തുടർച്ച ഉണ്ടായതാണ് ഈ മാറ്റങ്ങളിലേക്കും വളർച്ചയിലേക്കുമെത്തിച്ചത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഒരുഘട്ടത്തിൽ തകരുകയായിരുന്നു. വിദ്യാർത്ഥികൾ കുറഞ്ഞു. സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളും നിലവാരമില്ലാത്ത വിദ്യാഭ്യാസവുമായിരുന്നു കാരണം. പാവപ്പെട്ട കുടുംബങ്ങളെയാണ് ഇത് ബാധിച്ചത്. പൊതുവിദ്യാഭ്യാസ നയം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുത്തു. ഉന്നതനിലവാരമുള്ള കെട്ടിടങ്ങളും വിദ്യാഭ്യാസവുമാണ് ഇപ്പോഴുള്ളത്. പാവപ്പെട്ട കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം. നൂതന കോഴ്സുകൾ, ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾ, ഇന്റേൺഷിപ്പ്, ഫെലോഷിപ്പുകൾ, നൈപുണ്യ വികസന കോഴ്സുകൾ തുടങ്ങിയവ നടപ്പാക്കുകയാണ്. വീടില്ലാത്ത മൂന്ന് ലക്ഷം പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകി. ഇതിന്റെയെല്ലാം ഗുണം പാവപ്പെട്ടവർക്കാണ്. ഈ സർക്കാരിന് പാവങ്ങളെ മറന്നൊരു കളിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഡ്വ.കെ.രാജൻ, എം.കെ.രാഘവൻ എം.പി, പി.കെ.കുഞ്ഞാലികുട്ടി എം.എൽ.എ, പി.കെ.കൃഷ്ണദാസ്, കെ.പി.എം.എസ് പ്രസിഡന്റ് എൽ.രമേശ്, ഡോ.പി.എ ഫസൽ ഗഫൂർ, പുന്നല ശ്രീകുമാർ, രഞ്ജിത്ത് ഒളവണ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |