തൃശൂർ: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം എല്ലാ ചടങ്ങുകളോടെയും ആഘോഷിക്കാനും, വെടിക്കെട്ടിന് ആവശ്യമായ ലൈസൻസുകൾ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും തീരുമാനം. മേയ് പത്തിനാണ് പൂരം.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം മേയ് ആറിന് മുൻപായി പൂർത്തീകരിക്കണം. പെട്രോളിയം ആൻഡ് എക്സ് പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിർദ്ദേശപ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കൂ. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കിയും സാമൂഹിക അകലം പാലിച്ചും പൂരം നടത്താനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ പറഞ്ഞു. പൂരത്തിന്റെ സമയത്ത് രോഗവ്യാപനം ഉണ്ടാവുകയാണെങ്കിൽ അതിനനുസരിച്ചുള്ള നിയന്ത്രണങ്ങളുണ്ടാകും. പൂരത്തിന് മുന്നോടിയായി കൊവിഡുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കൃത്യമായി നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ കേരളകൗമുദിയോട് പറഞ്ഞു.
വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഏപ്രിൽ പകുതിയോടെ മന്ത്രിതലയോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ഘടക പൂരങ്ങൾക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകൾ സംബന്ധിച്ച് തൃശൂർ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വങ്ങൾ എന്നിവ സംയുക്ത പരിശോധന നടത്തി നടപടികൾ സ്വീകരിക്കണം.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം, ഭക്ഷണ വിതരണം, ആവശ്യമായ സി.സി ടി.വി സർവയലൻസ്, പൂരപ്പറമ്പിലെ അനൗൺസ്‌മെന്റ് എന്നീ ചുമതലകൾ മുൻവർഷങ്ങളിലെ പോലെ ദേവസ്വങ്ങൾ നിർവഹിക്കണം. ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും പൂരത്തിന് തലേ ദിവസം ഉറപ്പാക്കണം. കോർപ്പറേഷൻ, ദേവസ്വം പ്രതിനിധികൾക്കുള്ള ഇരിപ്പിടങ്ങൾക്കായി പവലിയന്റെ വലിപ്പം കൂട്ടും. പ്രദർശനം സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |