തിരുവനന്തപുരം: വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ സംസ്ഥാനത്തെ പ്രധാന റോഡുകളിലുള്ള നിരീക്ഷണ കാമറകളെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള വെർച്വൽ ലൂപ് സംവിധാനം സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കും. ട്രയൽ തുടങ്ങി. പിഴ ഈടാക്കിത്തുടങ്ങിയിട്ടില്ല.
കാമറകളുടെ മുന്നിൽ എത്തുമ്പോൾ മാത്രം നല്ലപിള്ള ചമയാൻ പറ്റില്ല. രണ്ട് നിരീക്ഷണ കാമറകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്പ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിതവേഗം കണ്ടെത്തുക. കേന്ദ്ര സർക്കാരിന്റെ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കുന്നത്.
വാഹന നിരീക്ഷണത്തിന് കാമറകൾ കൂടുതലുള്ളത് കേരളത്തിലാണ്.
ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാലും പിടിക്കും. തത്സമയം വിവരം കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്.എം.എസ് ആയി എത്തും. ഇതേസമയം കൊച്ചിയിലെ വെർച്വൽ കോടതിയിലുമെത്തും.
രണ്ടാമതും ഇതേ കാമറയിൽ ഹെൽമറ്റില്ലാതെ കുടുങ്ങിയാൽ കാമറ തന്നെ വിശകലനം ചെയ്ത് കുറ്റം ആവർത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വർദ്ധിപ്പിച്ച് സെർവറിലേക്കും കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഗതാഗത നിയമ ലംഘനങ്ങളിലെല്ലാം ഈ വിധത്തിൽ ഫോട്ടോയെടുത്ത് അപ്പോൾ തന്നെ ശിക്ഷയും വിധിക്കും. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |