മുംബയ്: ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലേക്ക് അബുദാബിയിൽ നിന്ന് പണം ഒഴുകിയെത്തുന്നു. അബുദാബിയിലെ ഇന്റർനാഷണൽ ഹോൾഡിംഗ് (ഐ.എച്ച്.സി)കമ്പനിയാണ് ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വികാസം കാലേക്കൂട്ടി മനസിലാക്കി വൻ നിക്ഷേപവുമായി എത്തുന്നത്.
അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി എന്റർപ്രൈസസ് എന്നിവ ഐ.എച്ച്.സിയുടെ നിക്ഷേപത്തിന് സമ്മതം മൂളിക്കഴിഞ്ഞു. എങ്കിലും കമ്പനികളിലെ ഓഹരി ഉടമകളുടെയും സെബിയുടെയും അനുമതി കൂടി ലഭിച്ചാലേ നിക്ഷേപവുമായി മുന്നോട്ട് പോകാനാവൂ.
അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ ഐ.എച്ച്.സി 3,850 കോടി രൂപയാണ് നിക്ഷേപിക്കുക. 3,850 കോടി രൂപ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിലും 7,700 കോടി രൂപ അദാനി എന്റർപ്രസസ് ലിമിറ്റഡിലും നിക്ഷേപിക്കും. അനുമതി ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ ഓഹരി കൈമാറ്റം പൂർത്തിയാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ ദീർഘകാല നിക്ഷേപത്തിനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് ഐ.എച്ച്.സിയുടെ എസ്.ഇ.ഒ സയ്ദ് ബസർ ഷുഏബ് പ്രതികരിച്ചത്. എണ്ണ ഇതര കമ്പനികളിൽ നിക്ഷേപം നടത്തുകയെന്ന ലക്ഷ്യത്തോടെ 1998 ൽ പ്രവർത്തനം തുടങ്ങിയതാണ് ഐ.എച്ച്.സി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |