കൊച്ചി: ഭവന വായ്‌പകളുടെ റിസ്‌ക് വെയിറ്റ് ഇളവിന്റെ കാലാവധി നീട്ടിയ റിസർവ് ബാങ്കിന്റെ തീരുമാനം റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്കും പുതുതായി ഭവനവായ്‌പ തേടുന്നവർക്കും ബാങ്കുകൾക്കും ഒരുപോലെ ആശ്വാസമാകും. 2020 ഒക്‌ടോബറിലെ ധനനയത്തിലാണ് റിസർവ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചത്. ഈവർഷം മാർച്ച് 31ന് അവസാനിക്കേണ്ട കാലാവധിയാണ് ഇക്കഴിഞ്ഞ ധനനയത്തിൽ 2023 മാർച്ച് 31ലേക്ക് നീട്ടിയത്.
ഭവന വായ്‌പകളുടെ റിസ്‌ക് വെയിറ്റ് കുറച്ച്, അതിനെ ഭവന വായ്‌പയുടെ ലോൺ ടു വാല്യുവുമായി (എൽ.ടി.വി) ബന്ധിപ്പിച്ചാണ് ഇളവ് ലഭ്യമാക്കുന്നത്. ഉപഭോക്താവ് പുതുതായി നിർമ്മിക്കാനോ വാങ്ങാനോ ഉദ്ദേശിക്കുന്ന വീടിന്റെ/വസ്തുവിന്റെ മൊത്തം വിലയുടെ നിശ്ചിത ശതമാനമോ ബാങ്കുകൾ വായ്‌പയായി അനുവദിക്കൂ; ഇതാണ് എൽ.ടി.വി.
ഉദാഹരണത്തിന്, ഒരു വീടിന്റെ വില ഒരുകോടി രൂപയെന്നിരിക്കട്ടെ. ഉപഭോക്താവിന് ബാങ്ക് 80 ശതമാനം എൽ.ടി.വി അധിഷ്‌ഠിത വായ്‌പയാണ് നൽകുന്നതെങ്കിൽ, വായ്‌പാത്തുക 80 ലക്ഷം രൂപയായിരിക്കും. ബാക്കിത്തുക ഉപഭോക്താവ് സ്വന്തം കീശയിൽ നിന്ന് ചെലവാക്കണം.
റിസ്‌ക് വെയിറ്റും വായ്പകളും
വായ്‌പയുടെ എൽ.ടി.വി 80 ശതമാനമോ അതിനുതാഴെയോ ആണെങ്കിൽ റിസ‌്ക് വെയിറ്റ് 35 ശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. നേരത്തേ ഇത് 50 ശതമാനമായിരുന്നു. എൽ.ടി.വി 80 ശതമാനത്തിനുമേലെയെങ്കിൽ 50 ശതമാനമാണ് റിസ്ക് വെയിറ്റ്.
ഒരു വായ്‌പ കിട്ടാക്കടമായാൽ, അത് തരണം ചെയ്യാൻ ബാങ്കുകൾ സൂക്ഷിക്കുന്ന കരുതൽ ധനമാണ് റിസ്‌ക് വെയിറ്റ്.
ഇനിമുതൽ വായ്‌പയുടെ എൽ.ടി.വി 80 ശതമാനം വരെയാണെങ്കിൽ 35 ശതമാനം റിസ്‌ക് വെയിറ്റ് കരുതിയാൽ മതി; അതായത് കുറച്ചുപണം മാത്രം കരുതൽ ധനമായി കരുതിയാൽ മതി.
നേട്ടം ഇങ്ങനെ
റിസ്ക് വെയിറ്റ് കുറഞ്ഞതിനാൽ കരുതൽ ധനമായി കൂടുതൽ പണം വകയിരുത്തേണ്ട എന്നത് ബാങ്കുകൾക്ക് നേട്ടമാണ്. കൂടുതൽ പണം വായ്പകൾക്കായി മാറ്റിവയ്ക്കാനും കഴിയും. വായ്‌പാവിതരണം കൂടുതൽ ഉഷാറുമാകും. റിസ്‌ക് വെയിറ്റ് ബാദ്ധ്യത കുറഞ്ഞതിനാൽ ആനുപാതിക ഇളവ് പലിശനിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ബാങ്കുകൾക്കാകും.
ഇത്, റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്കും നേട്ടമാകും. ഇത്തവണത്തെ ധനനയത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കൂട്ടാതിരുന്നതിനാൽ വായ്‌പാ പലിശ താഴ്‌ന്നനിരക്കിൽ തുടരുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |