തിരുവനന്തപുരം: എ.ഡി.ജി.പി മാരായ ആർ.അനന്തകൃഷ്ണൻ, കെ.പത്മകുമാർ എന്നിവർക്ക് ഡി.ജി.പി മാരായി സ്ഥാനക്കയറ്റം നൽകുന്നതിന് രണ്ട് എക്സ് കേഡർ ഡി.ജി.പി തസ്തികകൾ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്രം തള്ളി.
. നാല് ഡി.ജി.പി തസ്തികകളാണ് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയുടെ തസ്തികയാണ് ഇതിലൊന്ന്. സംസ്ഥാന വിജിലൻസ് മേധാവി സുധേഷ് കുമാറാണ് കേഡർ കാറ്റഗറിയിലെ രണ്ടാമൻ. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ,മനുഷ്യാവകാശ കമ്മിഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ടോമിൻ തച്ചങ്കരി എന്നിവരാണ് എക്സ് കേഡർ തസ്തികയിലെ രണ്ട് ഡി.ജി.പിമാർ. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കഴിഞ്ഞ ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. എന്നാൽ , വിരമിക്കൽ സമയം അടുത്ത വർഷം ജൂലൈ 31വരെ സർക്കാർ നീട്ടി നൽകിന.
ജനുവരി 31ന് അനിൽകാന്ത് വിരമിച്ചിരുന്നെങ്കിൽ എക്സൈസ് കമ്മീഷണറായ അനന്തകൃഷ്ണന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് 1989 ബാച്ചിലെ എ.ഡി.ജി.പിമാരായ അനന്തകൃഷ്ണനും, ബറ്റാലിയൻ എ.ഡി.ജി.പിയായ കെ.പത്മകുമാറിനും എക്സ് കേഡർ ഡി.ജി.പി തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകണമെന്ന ശുപാർശ സർക്കാർ നൽകിയത്.
.എ. ഹേമചന്ദ്രൻ, രാജേഷ് ദിവാൻ, മുഹമ്മദ് യാസിൻ എന്നിവരെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് മുമ്പ് സംസ്ഥാന സർക്കാർ ഡി.ജി.പിമാരാക്കിയിരുന്നെങ്കിലും പേ സ്ളിപ്പ് അക്കൗണ്ടന്റ് ജനറൽ അംഗീകരിക്കാൻ കൂട്ടാക്കാതിരുന്നത് ഇവരുടെ പെൻഷൻ ഉൾപ്പെടെയുള്ള സർവ്വീസ് ആനുകൂല്യങ്ങളെ ബാധിച്ചിരുന്നു. പുതിയ തസ്തികകൾക്ക് കേന്ദ്രം അനുമതി നിഷേധിച്ച സാഹചര്യത്തിൽ, ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ വരുന്ന സെപ്തംബറിൽ വിരമിച്ചാലേ അനന്തകൃഷ്ണന് സ്ഥാനക്കയറ്റത്തിന് അവസരമുള്ളൂ. അടുത്ത വർഷം മേയിൽ ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ വിരമിക്കുന്ന ഒഴിവിലാണ് പത്മകുമാറിന്റെ സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |