തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിന്റെ പേരുപറഞ്ഞ് ഹെലികോപ്ടർ വാടകയ്ക്കെടുത്ത് കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ തിടുക്കം കാട്ടുന്ന സർക്കാരിന്, അതേകാരണത്താൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കൊടുക്കാൻ പണമില്ല.
2021ലെ വിളനാശത്തിന് നൽകേണ്ട കേന്ദ്രാവിഷ്കൃത ഇൻഷ്വറൻസിൽ നിന്നും സംസ്ഥാന വിള ഇൻഷ്വറൻസിൽ നിന്നും പത്തുകോടിയോളം രൂപ ഇനിയും നൽകാനുണ്ട്.
വിള ഇൻഷ്വറൻസിൽ പോളിസി അടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്നാണ് വ്യവസ്ഥ.
വിളനാശത്തിന്റെ കൃത്യമായ റിപ്പോർട്ട് കൃഷിവകുപ്പ് തയ്യാറാക്കി ധനകാര്യ വകുപ്പിന് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞാലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതാണ് പതിവ്.
കൃഷിനാശം വിലയിരുത്തി റിപ്പോർട്ട് അയയ്ക്കുന്നതിൽ ചില കൃഷിഭവൻ ജീവനക്കാർ കാലതാമസം വരുത്തുന്നുണ്ട്. ഇത് പരിഹരിക്കാൻ എ.ഐ.എം.എസ് ആപ്പ് നടപ്പിലാക്കിയിട്ടും കാര്യമായ മാറ്റം വന്നിട്ടില്ല.
നഷ്ട പരിഹാരം
കൃഷി..........................വിള ഇൻഷ്വറൻസ് ................ ദുരിതാശ്വാസം
തെങ്ങ് (കായ്ഫലം)...............2000.........................................700
റബർ (ടാപ്പ് ചെയ്യുന്നത് ).....1000........................................300
നേന്ത്രവാഴ ........................*150- 300....................................100
ഞാലിപ്പൂവൻ........................*50-100.......................................75
മരച്ചീനി (ഹെക്ടർ).................10,000..................................6,800
പച്ചക്കറി (ഏക്കർ).................25,000..................................5,335
കുരുമുളക്................................200......................................150
ഏലം (ഹെക്ടർ)......................60,000...................................7000
വെറ്റില (സെന്റിന്)..................1,000.....................................300
* വാഴക്കുല ഇല്ലാത്തതിനും ഉള്ളതിനും നൽകുന്ന തുക
നഷ്ടം 261.9 കോടി,
കൂടുതൽ നശിച്ചത്
വാഴകൃഷി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്ത് 261.9 കോടിയുടെ കൃഷിനാശം.11,109 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 52,361 കർഷകരുടെ പ്രതീക്ഷയാണ് മഴയിൽ തകർന്നത്. കൂടുതൽ നാശനഷ്ടം വാഴ കൃഷിക്കാണ്.
കൂടുതൽ നാശം കോട്ടയത്താണ്. 70.78 കോടിയുടെ നഷ്ടം. ഏറ്റവും കുറവ് ഇടുക്കിയിലാണ് - 57 ലക്ഷം.
കുട്ടനാട്ടിൽ നശിച്ച നെല്ല് സർക്കാർ
സംഭരിക്കണം: വി.ഡി. സതീശൻ
യു.ഡി.എഫ് സംഘം പാടശേഖരങ്ങൾ സന്ദർശിച്ചു
ആലപ്പുഴ : കുട്ടനാട്ടിൽ വേനൽമഴയിലും മടവീഴ്ചയിലും നശിച്ച നെല്ല് സർക്കാർ സംഭരിച്ച് വില നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.യു.ഡി.എഫ് പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ പാടശേഖരങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നടപടിയുമായി പ്രതിപക്ഷം മുന്നോട്ടു പോകും.
വിള ഇൻഷ്വറൻസിൽ കുറച്ചു പേർക്ക് മാത്രമേ ചേരാൻ സാധിച്ചിട്ടുള്ളൂ. അതിലൂടെ തുച്ഛമായ തുകയാണ് ലഭിക്കുക. കുട്ടനാട്ടിലെ ആറ് കൃഷി ഓഫീസുകളിൽ ഓഫീസർമാരില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റിൽ പ്രഖ്യാപിച്ച 2000 കോടി രൂപയുടേത് ഉൾപ്പെടെ ഒരു പദ്ധതിയും കുട്ടനാട്ടിൽ നടപ്പാക്കിയിട്ടില്ല. കർഷകരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, എം. ലിജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കർഷകരെ ചതിച്ചു : കെ. സുധാകരൻ
രണ്ടരലക്ഷം കോടി മുടക്കി സിൽവർ ലൈനുണ്ടാക്കാൻ പോകുന്ന നാട്ടിൽ കർഷകർക്ക് ജീവിക്കാൻ അവസരമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. റീബിൽഡ് കേരളയിൽപ്പോലും കർഷകർക്ക് ഒന്നും നൽകിയില്ല. സർക്കാർ കർഷകരെ ചതിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
കർഷകന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്യം : വി.ഡി. സതീശൻ
കർഷകരുടെ പ്രശ്നങ്ങളോട് സർക്കാർ മുഖം തിരിച്ചുനിന്നതാണ് നിരണത്തെ കർഷകൻ രാജീവന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും അതുകൊണ്ടുതന്നെ കർഷകമരണം കൊലപാതകത്തിന് തുല്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. കുട്ടനാട്ടിലെ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും നൽകിയിട്ടില്ല. നേരത്തെയുണ്ടായ കൃഷിനാശത്തിന് വിള ഇൻഷ്വറൻസോ നഷ്ടപരിഹാരമോ ലഭിച്ചിരുന്നില്ല. ഇതാണ് രാജീവനെ ആത്മഹത്യയിലേക്ക് നയിച്ചത്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമൊക്കെ വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്. രാജീവന്റെ കടബാദ്ധ്യതകളും കുടുംബത്തിന്റെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കണം.
കർഷക ആത്മഹത്യ
സർക്കാരിന്റെ
വീഴ്ച: കെ.സുരേന്ദ്രൻ
കൊച്ചി: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്യാനിടയായത് കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സഹായധനം വേണ്ടവിധത്തിൽ വിതരണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരും കൃഷിവകുപ്പും ഗുരുതരമായ അനാസ്ഥ വരുത്തിയതിന്റെ ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. കർഷകമോർച്ച ദേശീയ പ്രതിനിധി സമ്മേളനത്തിന്റെയും കർഷക മഹാസമ്മേളനത്തിന്റെയും സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യ പിണറായി സർക്കാർ കർഷകർക്കുള്ള 2000 കോടിയുടെ കേന്ദ്രഫണ്ട് ലാപ്സാക്കി. നഷ്ടം കണക്കാക്കി കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിന് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രപദ്ധതികളിൽ കർഷകരെ
ഉൾപ്പെടുത്തുന്നില്ല: വി.മുരളീധരൻ
തിരുവനന്തപുരം: രാജ്യവ്യാപകമായി കർഷക പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നത് തങ്ങളുടെ പാർട്ടിയാണെന്ന് അവകാശപ്പെടുന്നവർ ഭരിക്കുന്ന കേരളത്തിലാണ് കർഷക ആത്മഹത്യ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിൽ കർഷകൻ ആത്മഹത്യ ചെയ്തതിനു കാരണം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക പദ്ധതികൾ കർഷകരിലേക്ക് എത്തിക്കാത്തതാണ്. എന്തുകൊണ്ട് കേന്ദ്രത്തിലെ പദ്ധതികളിൽ കർഷകരെ ഉൾപ്പെടുത്തുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണം. നിരണത്ത് കർഷകർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇടതുമുന്നണി നേതാക്കളാരും പോയിട്ടില്ല. പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ 2019ൽ 128 കർഷകരും 2020ൽ 325 പേരുമാണ് ആത്മഹത്യ ചെയ്തത്.
കർഷക ആത്മഹത്യ,
ഉത്തരവാദി
സർക്കാർ: കുമ്മനം
തിരുവനന്തപുരം: തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സർക്കാരാണെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച കർഷകനെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ സർക്കാർ ശ്രമിച്ചില്ല. പകരം അവകാശപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും നൽകാതെ ദുരിതത്തിന്റെ നടുക്കയത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |