തിരുവനന്തപുരം: രണ്ടു മാസം മുമ്പ് നിയമസഭയിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കാതെ സർക്കാരിനെ മുൾമുനയിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർബന്ധത്തിനു വഴങ്ങി പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ കെ.ആർ. ജ്യോതിലാലിനെ വീണ്ടും ആ പദവിയിൽ നിയമിച്ചു.
രാജ്ഭവനിൽ രാഷ്ട്രീയ നിയമനം നടത്തുന്ന കീഴ് വഴക്കമില്ലെന്നും ഗവർണർ നിർദ്ദേശിച്ചതുകൊണ്ടു മാത്രം അഡിഷണൽ പി.എആയി ഹരി എസ്. കർത്തായെ നിയമിച്ചത് അംഗീകരിക്കുന്നുവെന്നും രേഖപ്പെടുത്തി ഫയൽ രാജ്ഭവനിലേക്ക് മടക്കിയതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. ഫെബ്രുവരി 18ന് ഗവർണർ തന്നെ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ സർക്കാരിനെ വെട്ടിലാക്കുകയായിരുന്നു. ഗവർണർ ഒപ്പുവച്ചില്ലെന്ന് അറിഞ്ഞ് തലേദിവസം സന്ധ്യയോടെയാണ് ജ്യോതിലാലിനെ അടിയന്തരമായി നീക്കി ഉത്തരവ് ഇറക്കിയത്. ഇതു ബോധ്യപ്പെട്ടശേഷം രാത്രി വൈകിയാണ് ഗവർണർ ഒപ്പുവച്ചത്.
എന്നാൽ, ജ്യോതിലാലിനെ മാറ്റിയത് കൊണ്ടല്ല നയപ്രഖ്യാപനത്തിൽ ഒപ്പുവച്ചത് എന്നായിരുന്നു രാജ്ഭവൻ പിന്നീട് വിശദീകരിച്ചത്.
അന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി ശാരദ മുരളീധരന് പൊതുഭരണവകുപ്പിന്റെ ചുമതല അടിയന്തരമായി കൈമാറുകയായിരുന്നു.
ഇപ്പോൾ അവരെ മാറ്റിയാണ് ജ്യോതിലാലിന് പൊതുഭരണവകുപ്പിന്റെ പൂർണ അധികച്ചുമതല നൽകിയത്. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിൽ ജ്യോതിലാൽ തുടരും.
അതേസമയം, തദ്ദേശസ്വയംഭരണ വകുപ്പിന് പുറമേ നഗരമാലിന്യത്തിൽ നിന്നുള്ള ഊർജോത്പാദന പദ്ധതിയുടെയും കേരള ഖര മാലിന്യസംസ്കരണ പദ്ധതിയുടെയും ചുമതലകൾ കൂടി ശാരദ മുരളീധരൻ വഹിക്കും.
`കെ.ആർ. ജ്യോതിലാലിനെ പൊതുഭരണവകുപ്പിന്റെ ചുമതലയിൽ വീണ്ടും നിയമിച്ചതിൽ എതിർപ്പില്ല. ആരോടും പ്രതികാര മനോഭാവമില്ല. സാഹചര്യം സർക്കാർ എന്നോട് വിശദീകരിച്ചു.' -ആരിഫ് മുഹമ്മദ് ഖാൻ, ഗവർണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |