11.02 ഏക്കർ സ്ഥലം റവന്യൂ വകുപ്പിന് കൈമാറും
കൊല്ലം: കുണ്ടറയിൽ ഫിഷറീസ് വകുപ്പിന്റെ മത്സ്യ ഗവേഷണ കേന്ദ്രത്തിന് സാദ്ധ്യത തെളിയുന്നു. കുണ്ടറ ടെക്നോ പാർക്കുമായി ബന്ധപ്പെട്ട പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്ന് 11.02 ഏക്കർ സ്ഥലം ഒഴിവാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയതോടെയാണ് വഴി തെളിഞ്ഞത്.
ടെക്നോ പാർക്കിനോട് ചേർന്നുകിടന്ന 44.47 ഏക്കറിൽ നിന്നാണ് 11.02 ഏക്കർ ഭൂമി റവന്യൂ വകുപ്പിന് കൈമാറുന്നത്. ഇതിൽ 10 ഏക്കർ ഭൂമി ഗവേഷണ കേന്ദ്രത്തിനും 1.03 ഏക്കർ ടെക്നോ പാർക്കിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മാണത്തിനും വിനിയോഗിക്കും.
2009ലാണ് 44.47 ഏക്കർ ഭൂമി കേരളാ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചറൽ ലിമിറ്റഡിന്റെ അപേക്ഷ പ്രകാരം പ്രത്യേക സാമ്പത്തിക മേഖലയായി വാണിജ്യ മന്ത്രാലയം വിജ്ഞാപനം ചെയ്തത്. 2020ൽ 11.02 ഏക്കർ ഭൂമി ഡീ നോട്ടിഫൈ ചെയ്യണമെന്ന് അപേക്ഷ നൽകി. ഇത് പരിഗണിച്ചാണ് പുതിയ വിജ്ഞാപനം.
മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ താത്പര്യപ്രകാരമായിരുന്നു കുണ്ടറയിൽ മത്സ്യ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്.
സംസ്ഥാനത്ത് കുണ്ടറിലും പയ്യന്നൂരിലും ഗവേഷണ കേന്ദ്രം ആരംഭിക്കും. 2020ലെ ബഡ്‌ജറ്റിൽ ഒരു കോടി രൂപ വീതം നീക്കിവച്ചിരുന്നു. കൊവിഡിനെ തുടർന്നാണ് നടപടികൾ വൈകിയത്. ഇപ്പോഴാണ് സ്ഥലം ലഭ്യമായി ഉത്തരവിറങ്ങിയത്.
അഷ്ടമുടി കായലിനോട് ചേർന്ന് മത്സ്യ ഗവേഷണ കേന്ദ്രം എന്നതായിരുന്നു ലക്ഷ്യം. അക്വാ കൾച്ചർ ഗവേഷണത്തിന് മുൻതൂക്കം നൽകുന്ന ഗവേഷണ സ്ഥാപനം കേരളത്തിൽ ഇല്ല. പയ്യന്നൂരിലെ കേന്ദ്രത്തിനും ഭൂമി ലഭ്യമായിട്ടുണ്ട്.
ജെ. മേഴ്സിക്കുട്ടിഅമ്മ. മുൻ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |