കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ചോർന്ന സംഭവത്തിൽ ശിരസ്‌തദാറിനെയും തൊണ്ടിമുതലുകളുടെ ചുമതലയുള്ള കോടതി ക്ളാർക്കിനെയും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി അനുമതി നൽകി.
അന്വേഷണസംഘം പിടിച്ചെടുത്ത ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത് എറണാകുളം സ്‌പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ വിചാരണ എത്തും മുമ്പാണ്. ഔദ്യോഗികാനുമതിയില്ലാതെ ദൃശ്യങ്ങൾ ആരോ പരിശോധിച്ചെന്ന് ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ വന്ന വ്യത്യാസം ചൂണ്ടിക്കാട്ടി ഫോറൻസിക് വിഭാഗം 2018 ഡിസംബർ 13ന് റിപ്പോർട്ട് നൽകി. മെമ്മറി കാർഡ് ഓരോ തവണ ഉപയോഗിക്കുമ്പോഴും ഹാഷ് വാല്യുവിൽ വ്യത്യാസം വരും. ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കും നടി പരാതി നൽകിയിരുന്നു.
ദിലീപിന്റെ ഫോണിൽ കോടതി
രേഖകൾ: റിപ്പോർട്ട് തേടി
നടൻ ദിലീപിന്റെ ഫോണിൽ നിന്ന് കോടതി രേഖകൾ കണ്ടെടുത്തതിനെത്തുടർന്ന് വിചാരണക്കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി. ഏതൊക്കെ രേഖകളാണ് കണ്ടെത്തിയത്, ആരെയൊക്കെയാണ് ചോദ്യം ചെയ്യേണ്ടത്, തുടരന്വേഷണത്തിൽ ഇതിന്റെ പ്രാധാന്യമെന്ത്, അന്വേഷണ ഉദ്യോഗസ്ഥന് ഇതിനുള്ള നിയമപരമായ അവകാശം എന്നിവയാണ് വിശദീകരിക്കേണ്ടത്. ക്രൈംബ്രാഞ്ച് ഏപ്രിൽ 18നകം റിപ്പോർട്ടു നൽകും. ഇതും തുടരന്വേഷണമുൾപ്പെടെ വിഷയങ്ങളും വിചാരണക്കോടതി അന്നു പരിഗണിക്കും.
അതിജീവിത, അപരാജിതയാണ്:
മുല്ലപ്പള്ളി
വടകര: കേരളത്തിലെ പ്രശസ്തയായ യുവ നടിയെ ഒരാൾ വാടക ഗുണ്ടയെ ഉപയോഗിച്ച് നിഷ്ഠൂരമായി മാനഭംഗപ്പെടുത്തിയ സംഭവം കുറ്റാന്വേഷണചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതും മന:സാക്ഷിയെ ഞെട്ടിപ്പിച്ചതാണെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കൃത്യം നടന്ന് അഞ്ചുവർഷം കഴിഞ്ഞിട്ടും അതിജീവിതയ്ക്ക് നീതി ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെന്നത് നമ്മുടെ പൊതുബോധത്തിന്റോ നെഞ്ചിലേക്ക് തുളച്ചു കയറുന്ന അസ്ത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പണവും സ്വാധീനവുമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കുമെന്ന സ്ഥിതി, അരാജകത്വമാണ് വിളംബരം ചെയ്യുന്നത്. രാഷ്ട്രീയ നേതൃത്വം, കൊടികളുടെ നിറവ്യത്യാസങ്ങളും ആശയപരമായ വൈജാത്യങ്ങളും മറന്ന്, പൊതു സമൂഹത്തിന്ന് തീരാക്കളങ്കമുണ്ടാക്കിയ ഈ സംഭവത്തിൽ അങ്ങേയറ്റം ക്രൂരമായ നിശബ്ദതയാണ് പാലിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |