തൃശൂർ : പാലക്കാട്ടെ ഇരട്ട കൊലപാതകത്തെ തുടർന്ന് ജില്ലയിലും കനത്ത ജാഗ്രത. ജില്ലാ അതിർത്തികളിൽ നിന്ന് കടന്നുവരുന്ന വാഹനങ്ങൾ കർശന പരിശോധനകൾക്ക് ശേഷമാണ് കടത്തി വിടുക. രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആദ്യകൊലപാതകം നടന്നതോടെ എസ്.ഡി.പി.ഐ, ആർ.എസ്.എസ് ശക്തികേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സിറ്റി പൊലീസിന്റെയും റൂറൽ പൊലീസിന്റെയും നേതൃത്വത്തിൽ ഹൈവേയിലും തീരദേശ മേഖലകളിലും ഉൾപ്പെടെ പരിശോധനയും ഊർജ്ജിതമാക്കി. നേരത്തെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘട്ടനം നടന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധപുലർത്തണമെന്ന നിർദ്ദേശവും എസ്.എച്ച്.ഒമാർക്ക് നൽകിയിട്ടുണ്ട്. അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരുടെ ലിസ്റ്റും നിരീക്ഷിക്കുന്നുണ്ട്.
വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി
സമൂഹ മാദ്ധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ ഇരുവിഭാഗങ്ങളിൽ നിന്നുള്ളവർ തമ്മിൽ വലിയ തരത്തിലുള്ള വാക്‌പോരുകൾ നടന്നിരുന്നു. അതുകൊണ്ട് സൈബർ സെല്ലിനോടും കർശനമായി നിരീക്ഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് എ.സി.പി വി.കെ.രാജു പറഞ്ഞു.
ജില്ലയിൽ പ്രതിഷേധ പ്രകടനം
ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പ്രകടനത്തിന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഹരിഗോവിന്ദൻ, ഇ.ടി.ബാലൻ, മോഹനൻ ചേറൂർ, മധു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |