തിരുവനന്തപുരം: ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതിഭവനു മുന്നിൽ ഭരണാനുകൂല സംഘടന നടത്തിവന്ന അനിശ്ചിതകാല റിലേനിരാഹാര സമരം പൊടുന്നനെ നിറുത്തിവച്ചു. പിന്നാലെ സമരത്തിലേർപ്പെട്ടവരെയും സ്ഥാപനത്തിലെ മറ്റ് ഒാഫീസർമാരുടെ സംഘടനകളെയും ഇന്ന് രാവിലെ 11ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ചയ്ക്കു വിളിച്ചു.
നിരോധനം ലംഘിച്ച് നടത്തിയ വൈദ്യുതിഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത എല്ലാ ഒാഫീസർമാർക്കുമെതിരെ നടപടിയെടുക്കുമെന്നും സംഘടനയ്ക്ക് നൽകിയ മുന്നറിയിപ്പിൽ സൂചിപ്പിച്ച രീതിയിൽ ഏപ്രിൽ അഞ്ചുമുതൽ ഇന്നലെവരെയുള്ള ദിവസങ്ങളിൽ അവർക്ക് ഡയസ്നോൺ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബി മാനേജ്മെന്റ് വ്യക്തമാക്കി. ഇന്നലെ സമരത്തിനെതിരെ വന്ന പൊതുതാത്പര്യഹർജി പരിഗണിച്ച ഹൈക്കോടതി സമരക്കാർക്കെതിരെ കെ.എസ്.ഇ.ബി നിയമാനുസൃത നടപടി കൈക്കൊള്ളുന്നതിനാൽ ഇടപെടുന്നില്ലെന്നാണ് വ്യക്തമാക്കിയത്. ഏപ്രിൽ അഞ്ചിന് നടത്തിയ അർദ്ധദിന സത്യഗ്രഹസമരത്തിനിടെ കെ.എസ്.ഇ.ബി ബോർഡ് റൂമിലേക്ക് അതിക്രമിച്ചുകയറി യോഗം തടസ്സപ്പെടുത്തിയ 18 പേരെ വീഡിയോ ഫുട്ടേജിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ചീഫ് വിജിലൻസ് ഒാഫീസർ ശുപാർശ ചെയ്ത നടപടികളാണ് സ്വീകരിക്കുക. ഇതും സമരത്തിന് തിരിച്ചടിയായി. ഇന്ന് മന്ത്രിയുമായി നടത്തുന്ന ചർച്ചയിലാണ് സമരത്തിനിറങ്ങിയവരുടെ ഏക പ്രതീക്ഷ.
തിരശ്ശീലയിടും മുമ്പ്
ഇന്നലെ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് വൈദ്യുതി ഭവൻ വളയൽ സമരം നടത്തിയാണ് അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന് തിരശ്ശീലയിട്ടത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം സമരപ്പന്തലുൾപ്പെടെ പൊളിച്ചുമാറ്റി. ഇനി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും ജനപ്രതിനിധികളെ സമരത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താൻ ഇന്നുമുതൽ മേയ് ഒന്നുവരെ ശ്രമിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മേയ് മൂന്നിന് കാസർകോട്ടുനിന്നും നാലിന് എറണാകുളത്തുനിന്നും വാഹനപ്രചാരണജാഥ നടത്തും. മേയ് 14ന് ജാഥകൾ വൈദ്യുതിഭവനു മുന്നിൽ സമാപിക്കും. തുടർന്ന് 16 മുതൽ ചട്ടപ്പടി സമരവും അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും നടത്താനാണ് പരിപാടി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അസോസിയഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാർ പറഞ്ഞു.
പാർട്ടി ഇടപെടൽ
സംസ്ഥാനത്തെ അവശ്യസേവന വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങളിൽ സി.പി.എം അനുകൂല സംഘടനകൾ സമരം നടത്തുന്നത് ജനങ്ങളിൽ അവമതിയുണ്ടാക്കുന്നുവെന്ന പാർട്ടി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരുതരത്തിലുള്ള ഉറപ്പോ, അനുകൂല തീരുമാനമോ ലഭിക്കാതെ സമരം പിൻവലിക്കേണ്ടിവന്നത്. രണ്ടുദിവസത്തിനുശേഷം മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്ത് പോകും. ഘടകകക്ഷി ഭരിക്കുന്ന വകുപ്പിൽ കൂടുതൽ ശക്തമായ സമരം നടത്തുന്നതിൽ പാർട്ടിക്കും യോജിപ്പില്ല. മാനേജ്മെന്റിന്റെ ഭാഗമായ ഒാഫീസർമാർ ജോലിയിൽ നിന്ന് വിട്ടുനിന്ന് സമരം ചെയ്യുന്നത് മറ്റ് നടപടികൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും സംഘടന പരിഗണിച്ചു.
ജീവനക്കാരെ ശത്രുവാക്കി മുന്നോട്ട് പോകാനാവില്ല :ആനത്തലവട്ടം
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഒാഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം ഘടകകക്ഷികൾക്കോ, വകുപ്പ് മന്ത്രിക്കോ എതിരല്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വൈദ്യുതിഭവൻ വളയൽ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ജീവനക്കാരെ ശത്രുവാക്കി ഏത് തമ്പുരാൻ വിചാരിച്ചാലും മുന്നോട്ട് പോകാനാവില്ല. മേധാവികൾ സ്ഥാപനത്തിലെ ജീവനക്കാരുമായി സംസാരിച്ച് അവർ പറയുന്നത് കേട്ട് മുന്നോട്ട് പോകുന്നതാണ് നല്ലത്.
സമരത്തിന് മാനേജ്മെന്റ് അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ച് ആയിരത്തോളം ഒാഫീസേഴ്സ് അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു.
കെ.എസ്.ഇ.ബിയിൽ 4000ജീവനക്കാർക്ക് ഉടൻ പ്രമോഷൻ
തീരുമാനം മന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ചയിൽ
തിരുവനന്തപുരം: കെ.എസ്.ഇ.ബി കമ്പനിയായതോടെ യോഗ്യതാമാനദണ്ഡത്തിൽ കുടുങ്ങി പ്രമോഷൻ നഷ്ടമായ ലൈൻമാൻ തുടങ്ങിയ തസ്തികയിലുള്ള നാലായിരത്തോളം ജീവനക്കാർക്ക് രണ്ടുദിവസത്തിനുള്ളിൽ താത്കാലിക പ്രമോഷൻ നൽകാൻ കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയായി.
2013 ഒക്ടോബർ 31നാണ് കെ.എസ്.ഇ.ബി കമ്പനിയായി മാറിയത്. അതുവരെയുള്ള ജീവനക്കാർക്ക് നിയമാനുസൃത സംരക്ഷണം കിട്ടിയെങ്കിലും അതിനുശേഷമുള്ള പ്രമോഷൻ നടപടികൾക്ക് നിശ്ചിതയോഗ്യത മാനദണ്ഡമായി മാറി. സ്ഥിരപ്പെടുത്തുകയും എന്നാൽ നിശ്ചിതയോഗ്യതയില്ലാതിരിക്കുകയും ചെയ്ത നാലായിരത്തോളം പേർക്ക് 2013നു ശേഷം പ്രമോഷൻ കിട്ടിയില്ല. ഇത് പരിഹരിക്കാൻ സർക്കാർ യോഗ്യതയിൽ ഇളവ് നൽകിയെങ്കിലും റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി അനുകൂല വിധി നൽകിയ പശ്ചാത്തലത്തിലാണ് പ്രമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുകൂട്ടിയത്.
നിശ്ചിത യോഗ്യതയില്ലാത്ത ജീവനക്കാർക്ക് അതു നേടുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ട് താത്കാലിക പ്രമോഷൻ നൽകുന്നതിന് തടസ്സമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. ജീവനക്കാർക്ക് തത്തുല്യ യോഗ്യത നേടുന്നതിന് 5 വർഷവും ഡിപ്ലോമ തത്തുല്യ യോഗ്യത നേടുന്നതിന് 7 വർഷവും കാലാവധി നിശ്ചയിച്ചു. നിശ്ചിത യോഗ്യത ഇല്ലാത്തവർക്ക് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിഷ്കർച്ചിരിക്കുന്ന പ്രകാരം ട്രെയിനിംഗും നൽകും. ഇതുപ്രകാരം വർക്കർ തസ്തികയിൽ നിന്ന് ലൈൻമാൻ തസ്തികയിലേക്ക് 1867 പേർക്കും ലൈൻമാൻ ഒന്ന് ഗ്രേഡിൽ നിന്ന് രണ്ട് ഗ്രേഡിലേക്ക് 896 പേർക്കും മറ്റ് അഞ്ച് വിഭാഗങ്ങളിലായി 263 പേർക്കും രണ്ടുദിവസത്തിനുളളിൽ പ്രമോഷൻ ഉത്തരവ് ലഭിക്കും.
യോഗത്തിൽ കെ.എസ്.ഇ.ബി സി.എം.ഡി. ഡോ.ബി.അശോക്, വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, ജനറൽ സെക്രട്ടറി സുരേഷ് കുമാർ, വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |