പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ കൃത്യം നടത്തിയവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത നാല് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് കൽപ്പാത്തി ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), മുഹമ്മദ് റിസ്വാൻ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദ്ദീൻ (35), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാരപ്പത്ത് തൊടി സഹദ് (22) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. കൃത്യം നടത്തിയവരെ ഇതുവരെ പിടികൂടാനായിട്ടില്ല. 16 പ്രതികളാണ് കേസിലുള്ളത്.
കൊലയാളികളുടെ മൊബൈലും മറ്റും അവരുടെ വീടുകളിൽ എത്തിച്ചുനൽകിയത് മുഹമ്മദ് റിസ്വാനാണ്. സഹദ് ഗൂഢാലോചനയിൽ പങ്കെടുത്തു. ബിലാലും റിയാസുദ്ദീനും കൊലയാളിസംഘം എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മേലാമുറിയിൽ അവരെ സഹായിക്കാനായി നിന്നവരാണ്. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കാൻ ഇരുവരും നഗരത്തിലൂടെ പലതവണ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അച്ഛന്റെ ചികിത്സയുടെ ഭാഗമായി അടുത്തിടെയായി 11 മണി കഴിഞ്ഞാണ് ശ്രീനിവാസൻ കടതുറക്കുന്നത്. ശ്രീനിവാസൻ എത്തിയപ്പോൾ കൊലയാളി സംഘത്തെ ഇവർ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരാണ്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.
ഗൂഢാലോചന മോർച്ചറിക്ക് സമീപം,
ആദ്യം ലക്ഷ്യമിട്ടത് മറ്റു രണ്ടുപേരെ
എസ്.ഡി.പി.ഐ നേതാവ് സുബൈർ കൊല്ലപ്പെട്ട രാത്രിതന്നെ തിരിച്ചടിക്ക് കൊലയാളി സംഘം പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപത്തെ ഗ്രൗണ്ടിൽവച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജില്ലയിലെ ഒരു യുവമോർച്ച നേതാവിനെയും മറ്റൊരു സജീവ സംഘപരിവാർ പ്രവർത്തകനെയും ലക്ഷ്യംവച്ചെങ്കിലും പാളി. തുടർന്നാണ് ശ്രീനിവാസനിലേക്കെത്തിയത്. ആസൂത്രണം നടന്ന രാത്രിതന്നെ അത് നടപ്പാക്കാനുള്ള ആളുകളെ തയ്യാറാക്കി. വാഹനങ്ങളും ആയുധങ്ങളും ലഭ്യമാക്കി.
പകരം സംഘവും
കൃത്യം നടത്തിയ ആറംഗസംഘത്തിന് നേരേ പ്രത്യാക്രമണമുണ്ടായാലോ പദ്ധതി പാളിയാലോ അത് നേരിടാൻ പകരം സംഘത്തെയും തയ്യാറാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ ബിലാലും റിയാസുദ്ദീനും ഇതിലുൾപ്പെട്ടിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികളിൽ ചിലർ ജില്ലാ ആശുപത്രി പരിസരത്തേക്ക് തിരിച്ചെത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവർ സുബൈറിന്റെ വിലാപയാത്രയിൽ പങ്കെടുത്തതായും സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |