□കോടതി നേരിട്ട് അന്വേഷിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ അഴിമതി കാട്ടിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ ഹാജരായി മൊഴി നൽകി. മുഖ്യമന്ത്രിയുടെ താത്പര്യം പരിഗണിച്ചാണ് എക്സൈസ് മന്ത്രിയായിരുന്ന ടി.പി.രാമകൃഷണനും ഉദ്യോഗസ്ഥരും അഴിമതി നടത്തിയതെന്നാണ് മൊഴി.
ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുമ്പോൾ സാമൂഹ്യ, പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന ചട്ടവും വകവച്ചില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ ബ്രുവറികളും ഡിസ്റ്റിലറികളും വേണ്ടെന്ന 1999ലെ കാബിനറ്റ് തീരുമാനം മറികടന്നാണ് 2018ൽ നാല് ബ്രുവറികൾക്ക് അനുമതി നൽകിയത്. നയംമാറ്റത്തിന് കാബിനറ്റ് പുതിയ തീരുമാനമെടുത്തിരുന്നില്ല. കോടതി നേരിട്ടന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പത്രപരസ്യം നൽകി അനുയോജ്യമായവ കണ്ടെത്തണമെന്നാണ് നിലവിലെ ചട്ടം. ഇത് മറികടന്ന് വെളള പേപ്പറിൽ ഇഷ്ടക്കാരിൽ നിന്ന് അപേക്ഷ എഴുതി വാങ്ങി ലെെസൻസ് നൽകുകയായിരുന്നു. ശ്രീചക്ര ഡിസ്റ്റിലറീസിന് വസ്തുവോ കമ്പനിയുടെ ബോർഡോ ഉണ്ടായിരുന്നില്ല. പ്ളാച്ചിമടയിലെ മഴനിഴൽ പ്രദേശമാണ് അപ്പോളോ ഡിസ്റ്റിലറീസ് ആന്റ് ബ്രൂവറീസ് അപേക്ഷയിൽ കാട്ടിയത്. ഇവിടെ കുടിവെളള ക്ഷാമം രൂക്ഷമാണ്. പവർ ഇൻഫ്രാ കിൻഫ്രാ പാർക്കിന്റെ പത്ത് ഏക്കർ സ്ഥലമാണ് കാട്ടിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കോടതിയിൽ പരാതി നൽകാൻ ഗവർണറുടെ അനുമതിക്കായി അപേക്ഷിച്ചിരുന്നു. ഇതിനിടെ അഴിമതി ബോധ്യമായ സർക്കാർ ലെെസൻസ് അനുവദിച്ച ഉത്തരവ് പിൻവലിക്കുകയായിരുന്നെന്നും ചെന്നിത്തല മൊഴിനൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ, എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിംഗ്, ഡെപ്യൂട്ടി കമ്മിഷണർമാരായ സി.കെ. സുരേഷ്, നാരായണൻ കുട്ടി, ജേക്കബ് ജോൺ, എ.എസ്.രഞ്ജിത് എന്നിവരാണ് എതിർകക്ഷികൾ. കേസിലെ സാക്ഷികളും, മുൻ മന്ത്രിമാരുമായ ഇ.പി. ജയരാജനും , വി.എസ്. സുനിൽ കുമാറും മേയ് ഏഴിന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |