തിരുവനന്തപുരം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആരും തന്നെ വിമർശിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. "താൻ പറഞ്ഞതൊന്നും വിഴുങ്ങിയിട്ടില്ല. എൽ.ഡി.എഫിന്റെ നയം അംഗീകരിച്ച് വരുന്നവരെ സ്വീകരിച്ച് പാർട്ടിയുടെയും മുന്നണിയുടെയും ബഹുജനാടിത്തറ വിപുലീകരിക്കുകയാണ് ലക്ഷ്യം. അതിൽ മാറ്റമില്ല". ഇന്നലെ യോഗത്തിൽ തന്നെ വിമർശിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കൗമുദി ടിവി യിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ അദ്ദേഹം പറഞ്ഞു. " മുസ്ലിം ലീഗ് ഇപ്പോൾ യു.ഡി.എഫിൽ നിൽക്കുകയാണ്. അവരെ ഞാൻ ക്ഷണിക്കുകയല്ല ചെയ്തത്. മറിച്ച് കോൺഗ്രസിനെ തള്ളി, എൽ.ഡി.എഫിന്റെ നയവും പരിപാടിയും അംഗീകരിച്ചുവരുന്ന ആർക്കും സ്വാഗതമെന്നാണ് പറഞ്ഞത്. ലീഗ് മതേതര പാർട്ടിയാണോ അല്ലയോ എന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ല. കേരളത്തിൽ ഇടതു സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നാൽ കോൺഗ്രസിന്റെ നിലപാടുകളോട് യു.ഡി.എഫിലെ തന്നെ പലർക്കും യോജിപ്പില്ലാത്ത സാഹചര്യമാണുള്ളത്."-ജയരാജൻ വിശദീകരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറാണോയെന്ന ചോദ്യത്തിന് അദ്ദേഹം യു.ഡി.എഫിലെ കിംഗ് മേക്കറല്ലേയെന്ന മറുചോദ്യമായിരുന്നു ഇ.പിയുടെ മറുപടി. ആർ.എസ്.എസും എസ്.ഡി.പി.ഐയും ഒരുപോലെ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇരുകൂട്ടരും സി.പി.എമ്മിനെയാണ് ലക്ഷ്യമിടുന്നതെന്നും ജയരാജൻ പറഞ്ഞു.അഭിമുഖത്തിന്റെ പൂർണ്ണരൂപം കൗമുദി ടിവി നാളെ രാത്രി എട്ടുമണിക്ക് സംപ്രേക്ഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |