₹മന്ത്രിയുമായി നേതാക്കൾ ചർച്ച നടത്തി
തിരുവനന്തപുരം:കെ.എസ്.ഇ.ബി മാനേജ്മെന്റുമായുള്ള സംഘർഷത്തെ തുടർന്ന് ഒാഫീസേഴ്സ് അസോസിയേഷൻ നടത്തിവരുന്ന സമരത്തിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നു.
എന്നാൽ, അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.ജി. സുരേഷ് കുമാറിന് വൈദ്യുതി ഭവൻ ആസ്ഥാനത്ത് വീണ്ടും നിയമനം നൽകണമെന്ന അസോസിയേഷന്റെ ആവശ്യത്തിന് മന്ത്രിയും കെ.എസ്..ഇ.ബി. മാനേജ്മെന്റും വഴങ്ങിയിട്ടില്ല. ഇതേച്ചൊല്ലി ഒത്തുതീർപ്പ് വ്യവസ്ഥ പൂർണ്ണമായി അംഗീകരിക്കാൻ അസോസിയേഷൻ വിസമ്മതിച്ചുവെന്നാണ് അറിയുന്നത്. സുരേഷ് കുമാറിനെതിരെ നിരവധി ആരോപണങ്ങളുള്ളതിനാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നാണ് ഒടുവിലുണ്ടായ ധാരണ. ഇതംഗീകരിക്കപ്പെട്ടാൽ സമരത്തിന് അവസാനമാകും..
അച്ചടക്ക നടപടിക്ക് വിധേയരായ അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി.ഹരികുമാറും മാനേജ്മെന്റിന്റെ നോട്ടീസിന് നിയമപരമായ വിശദീകരണം നൽകും. ഇത് സ്വീകരിച്ച് അവർക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിക്കും. മാനേജ്മെന്റ് സ്ഥലം മാറ്റി നിയമിച്ച സ്ഥലങ്ങളിൽ ഇരുവരും ജോലിക്ക് റിപ്പോർട്ട് ചെയ്യും. അതേ സമയം, അസോസിയേഷന്റെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും കെ.എസ്.ഇ.ബിയുടെ ആസ്ഥാന ജില്ലയ്ക്ക് പുറത്താവുന്നത് സംഘടനാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുമെന്ന് നേതാക്കൾ മന്ത്രിയെ ധരിപ്പിച്ചു.ഇത് പരിഗണിച്ച്, ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെ തിരുവനന്തപുരം ജില്ലയിൽ വീണ്ടും നിയമിച്ചേക്കും. മാനുഷിക പരിഗണന നൽകി ജാസ്മിൻ ബാനുവിനും തലസ്ഥാനത്ത് നിയമനം നൽകും. ജാസ്മിൻബാനുവിന്റെ സസ്പെൻഷനെച്ചൊല്ലിയാണ് കെ.എസ്.ഇ.ബിയിൽ സി.പി.എം അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ സമരത്തിന് തുടക്കമിട്ടത്.
അതേസമയം വൈദ്യുതിഭവനിലെ ചെയർമാന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറിയവർക്കെതിരായ അച്ചടക്ക നടപടിക്ക് ഇന്നലെ മാനേജ്മെന്റ് തുടക്കമിട്ടു.വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ ഇരുപത് പേരിൽ പതിനെട്ട് പേർക്ക് നോട്ടീസയച്ചു.ഇവർക്കെതിരെ പിന്നീട് നടപടിയുണ്ടാകും.
കെസ്മ പ്രയോഗിക്കില്ല
വൈദ്യുതി ബോർഡിലെ എല്ലാവിധ സമരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി വിധി ഇന്നലെ ചേർന്ന കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. നിലവിൽ അവശ്യ സേവന നിയമം
(കെസ്മ) പ്രയോഗിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. മെഡിക്കൽ ആവശ്യങ്ങൾക്കല്ലാത്ത അവധിയോടെ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കുന്ന ഉൽപ്പാദന,പ്രസരണ,വിതരണ വിഭാഗങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരോടും 48 മണിക്കൂറിനുള്ളിൽ ചുമതലയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |