ന്യൂഡൽഹി: ഒഡീസി നൃത്തത്തിന് ക്ളാസിക്കൽ പദവി കൈവരുന്നതിന് സുപ്രധാന പങ്കുവഹിച്ച ജീവിച്ചിരിക്കുന്നവരിൽ പ്രമുഖനായ നർത്തകൻ ഗുരു മായാധർ റാവത്തിനെ താമസ സ്ഥലത്തുനിന്നും പുറത്താക്കി. ഒഡീസി നൃത്തത്തിന് നൽകിയ സംഭാവനയ്‌ക്ക് രാജ്യം 2010ൽ പദ്‌മശ്രീ നൽകി ആദരിച്ച 90കാരനായ മായാധർ റാവത്തിനെ ഡൽഹി ഏഷ്യൻ ഗെയിംസ് വില്ലേജിലെ സർക്കാർ അനുവദിച്ച വസതിയിൽ നിന്നാണ് പുറത്താക്കിയത്.
1980കൾ മുതൽ ഇവിടെ താമസമാക്കിയ അദ്ദേഹത്തിന് സർക്കാർ ഇത്തരത്തിൽ താമസിക്കുന്നവർക്ക് തുടർന്ന് താമസിക്കാനുളള അനുമതി നൽകുന്നത് അവസാനിപ്പിച്ചതോടെയാണ് വീട് ഒഴിയേണ്ടിവന്നത്. നാമമാത്ര വാടകയ്‌ക്ക് നിരവധി കലാകാരന്മാർക്ക് താമസിക്കാൻ ഇവിടെ സർക്കാർ അനുവദിച്ചിരുന്നു. മൂന്ന് വർഷം തോറും കരാർ പുതുക്കിയാണ് താമസം അനുവദിച്ചത്. എന്നാൽ 2014ൽ ഇത് സർക്കാർ അവസാനിപ്പിക്കുകയും കലാകാരന്മാരോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. 28 പ്രമുഖ കലാകാരന്മാരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ 20 പേർ ഒഴിഞ്ഞുപോയിരുന്നു. അവശേഷിച്ച എട്ട് കലാകാരന്മാരാണ് ഇപ്പോൾ ഒഴിയേണ്ടിവരുന്നത്.
ഗുരു മായാധർ റാവത്തിന്റെ ബംഗ്ളാവിലേക്കും ഒഴിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെത്തി. അദ്ദേഹത്തിന്റെ സാധനസാമഗ്രികൾ ബംഗ്ളാവിന്റെ പുറത്ത് കൂട്ടിയിട്ടിരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സർക്കാരിന്റെ പ്രത്യേക നയമനുസരിച്ച് മാസം 20,000 രൂപയിൽ താഴെ വരുമാനമുളള 40 കലാകാരന്മാർക്ക് ഇത്തരത്തിൽ സർക്കാർ സൗകര്യത്തിൽ താമസിക്കാം.
ഇത്തരത്തിൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പ്രശസ്‌ത നർത്തകിയും ഗായികയുമായ റീത്ത ഗാംഗുലി ഹർജി നൽകിയിരുന്നു. എന്നാൽ കോടതി രണ്ട് മാസത്തിനകം ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടു. പിന്നീട് വിധിക്കെതിരായ ഹർജിയിൽ ഉടൻ ഒഴിയണമെന്നുമായിരുന്നു കോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |