ചണ്ഡിഗഡ്: പഞ്ചാബിലെ പാട്യാലയിൽ നടന്ന ശിവസേനയുടെ മാർച്ചിൽ ഖാലിസ്ഥാനെതിരായി മുദ്രാവാക്യം മുഴക്കിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കർഫ്യു പ്രഖ്യാപിച്ചു. അക്രമ സംഭവങ്ങളെത്തുടർന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെയാണ് പാട്യാലയിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.
ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഖാലിസ്ഥാൻ വിരുദ്ധ റാലിക്കിടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. പാട്യാല കാളി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഘർഷമുണ്ടായത്. ഖാലിസ്ഥാനെതിരായി മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് സിഖ് വിഭാഗത്തിൽ പെട്ട ചിലരും ശിവസേന പ്രവർത്തകരും തമ്മിൽ കല്ലേറുണ്ടായി. ഖാലിസ്ഥാൻ അനുകൂല സിഖ് സംഘടനകളിലെ ചിലർ വാളെടുത്ത് തെരുവിലിറങ്ങുകയും ചെയ്തു.
'ഖാലിസ്ഥാൻ മുർദ്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കി ശിവസേന പ്രവർത്തകർ മാർച്ച് നടത്തുന്നതിനിടെയാണ് കല്ലേറുമായി ഇവർ രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാട്യാലയിലെ സംഭവം നിർഭാഗ്യകരമായിപ്പോയെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു.
#UPDATE | Curfew imposed in Patiala from 7 pm today, 29th April to 6 am tomorrow, 30th April. This comes in wake of the clash here earlier today.#Punjab https://t.co/aMIDCY5X1H
— ANI (@ANI) April 29, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |