തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കേ,മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പി.ശശി വേട്ടയാടുകയും കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ പ്രതികാര നടപടി സ്വീകരിച്ചെന്നും ആത്മകഥയിൽ തുറന്നടിച്ച് വിരമിച്ച മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ.
മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയാണ് ഇപ്പോൾ പി.ശശി. തൃശൂർ ജില്ലാ കളക്ടറായിരിക്കെ വ്യാജക്കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ പി. ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് മീണയുടെ വെളിപ്പെടുത്തൽ. പിന്നീടും ശശി വേട്ടയാടിയെന്ന് 'തോൽക്കില്ല ഞാൻ' എന്ന ആത്മകഥയിൽ മീണ ആരോപിക്കുന്നു. ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറി. സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതാണ് മുസ്തഫയെ പ്രകോപിപ്പിച്ചത്.മന്ത്രി
സർവീസ് രേഖയിൽ മോശം കമന്റെഴുതി. ഇത് തിരുത്താൻ പിന്നീട് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയെ രണ്ട് തവണ നേരിൽ കണ്ട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും മീണ കുറ്റപ്പെടുത്തുന്നു.
വ്യാജക്കള്ള് നിർമ്മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ചാണ് എതിർപ്പറിയിച്ചത്. കേസ് അട്ടിമറിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന ബി. സന്ധ്യയെ പ്രേരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. സ്ഥലം മാറ്റിയത് വയനാട്ടിലേക്കാണ്. അവിടെയും പ്രതികാര നടപടി തുടർന്നു. നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തിൽ സസ്പെൻഡ് ചെയ്തു. ഈ സസ്പെൻഷന് പിന്നിലും പൊളിറ്റിക്കൽ സെക്രട്ടറിയുടെ കരങ്ങളായിരുന്നു.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിച്ചു. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമാണെന്നാണ് തനിക്കായി വാദിച്ചവരോട് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ പറഞ്ഞത്.
സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ ഇടത്, വലത് സർക്കാരുകളുടെ കാലത്ത് നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറയുന്ന പുസ്തകം ഭരണ-രാഷ്ട്രീയതലങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴിവയ്ക്കുമെന്നുറപ്പാണ്. നാളെ (മേയ് രണ്ട്) രാവിലെ 11ന് തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകത്തിന്റെ പ്രകാശനം. മാദ്ധ്യമപ്രവർത്തകനായ എം.കെ. രാമദാസുമായി ചേർന്നാണ് ടിക്കാറാം മീണ പുസ്തകമെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |