തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ വിവാദനായികയുടെ പീഡന പരാതിയിലെടുത്ത കേസിൽ മഹസ്സർ തയ്യാറാക്കാൻ ക്ലിഫ്ഹൗസിൽ നാലരമണിക്കൂർ സി.ബി.ഐ പരിശോധന നടത്തി. പരാതിക്കാരിയുമായി ക്ലിഫ്ഹൗസിലും പരിസരത്തും നടത്തിയ പരിശോധനയ്ക്ക് ചീഫ്സെക്രട്ടറിയുടെ അനുമതി വാങ്ങിയിരുന്നു. മൊഴിയിൽ പറയുന്ന മറ്റ് മന്ത്രിമന്ദിരങ്ങളിലും പരിശോധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്.
ഇന്നലെ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് രണ്ടര വരെയായിരുന്നു പരിശോധന. 2012 സെപ്തംബർ 9ന് ക്ലിഫ്ഹൗസിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലും അതിഥികളെ സ്വീകരിക്കുന്ന മുറിയിലും വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നാണ് മൊഴി. പരാതിക്കാരിയുടെ മുൻ ഭർത്താവ് നൽകിയ പരാതിയിലെ വിവരങ്ങൾ അറിയാനാണ് വിളിച്ചുവരുത്തിയതെന്നും മൊഴിയിലുണ്ട്.
സംഭവദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് നേരത്തേ അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹൈബി ഈഡൻ എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34-ാം നമ്പർ മുറിയിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന മൊഴിയിൽ കഴിഞ്ഞമാസം എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർപ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി. അനിൽകുമാർ, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകൾ സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |