കൊച്ചി:തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കത്തോലിക്കാ സഭയുടെ പ്രതിനിധിയാണെന്ന് കോൺഗ്രസ്. നിഷേധിച്ച് സി.പി.എമ്മും സഭയും. സമുദായ നേതാക്കളുടെ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ ബി.ജെ.പിയും ആം ആദ്മി - ട്വന്റി 20 കൂട്ടുകെട്ടും. തൃക്കാക്കരയിൽ അങ്കച്ചൂടേറ്റി വിവാദവും കൊഴുക്കുന്നു.
ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനും ലിസി ആശുപത്രി ഡയറക്ടറായ വൈദികനുമൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതാണ് വിവാദമായത്. . എറണാകുളം അതിരൂപതയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ എതിർക്കുന്നവരും ആരോപണം ഉന്നയിച്ചു. ആരോപണങ്ങൾ സി.എൻ. മോഹനൻ നിഷേധിച്ചു.
ഡോക്ടർ, പൊതുപ്രവർത്തകൻ, സി.പി.എമ്മിന്റെ ഭാഗമായ ഡോക്ടർമാരുടെ സംഘടനയുടെ പ്രവർത്തകൻ എന്നിവ പരിഗണിച്ചാണ് ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് വിശദീകരണം. ജോ ജോസഫിനെ അനുമോദിക്കാൻ ആശുപത്രിയിൽ പോയതിൽ തെറ്റില്ല. പള്ളി വികാരിയല്ല, ആശുപത്രി ഡയറക്ടറാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും സഭാ നേതൃത്വവും ഇടപെട്ടെന്ന പ്രചാരണം തെറ്റാണെന്ന് സഭാ വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഡോ. ജോ ജോസഫിനെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ച് വിജയം ആശംസിച്ചു. ഇടപ്പള്ളി, ചേരാനല്ലൂർ മേഖലകളിൽ ജനങ്ങളെയും പ്രമുഖ വ്യക്തികളെ സ്ഥാനാർത്ഥി സന്ദർശിച്ചു. എൽ.ഡി.എഫ് വിജയം ഉറപ്പാണന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് ഇന്നലെ ചങ്ങനാശേരിയിൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു. പി.ടി. തോമസുമായി അടുപ്പമുള്ള സുകുമാരൻ നായരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് ഉമ പറഞ്ഞു. കാക്കനാട് പടമുകൾ ജുമാ മസ്ജിദും ഉമ സന്ദർശിച്ചു. തൃക്കാക്കര ഈസ്റ്റ്, സെൻട്രൽ കൺവെൻഷനുകളിൽ പങ്കെടുത്തു.
ബി.ജെ.പി സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ട്വന്റി 20യുമായി സഹകരിച്ച് മത്സരിക്കുന്ന ആം ആദ്മിയുടെ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.
എൻ.എസ്.എസ് ആസ്ഥാനത്ത് ഉമാതോമസ്
'പിതൃതുല്യനാണ്
സുകുമാരൻ നായർ'
കോട്ടയം: പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. രാവിലെ 10.30 ഓടെ എത്തിയ സ്ഥാനാർത്ഥി അരമണിക്കൂറോളം ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിന് എല്ലാവിധ പിന്തുണയും അഭ്യർത്ഥിച്ചു. പിതൃതുല്യനായ ആളാണ് സുകുമാരൻ നായരെന്നും സ്ഥാനാർത്ഥിയായതിനാൽ സന്ദർശനത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂയെന്നും ഉമ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. എന്റെ പി.ടിയ്ക്ക് ഏറെ ആത്മബന്ധമുള്ള ആളാണ് അദ്ദേഹം. വരാൻ വൈകിയത് മറ്റ് തിരക്കുകൾ മൂലമാണെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |