തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ രാജ്യം പ്രയാസപ്പെടുമ്പോഴുള്ള പാചകവാതക വിലവർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും ശക്തിയായ പ്രതിഷേധം ഉയർന്നുവരണം. പാചകവാതക വില അടിക്കടി വർദ്ധിപ്പിച്ച് അടുക്കള തന്നെ
പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്രത്തിന്റേത്. ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുമ്പോൾ 405 രൂപയായിരുന്ന പാചകവാതക വില ആയിരം കടന്നിരിക്കുന്നു.
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 255 രൂപ വർദ്ധിച്ചു. ശനിയാഴ്‌ച മാത്രം 50 രൂപ കൂടി. ഉപഭോക്താക്കൾക്ക് സബ്‌സിഡി നൽകുന്നതും നിറുത്തിവച്ചിരിക്കുകയാണ്. വാണിജ്യ സിലിണ്ടർ വിലയും കൂട്ടിയതിനൊപ്പം പെട്രോൾ, ഡീസൽ വിലയും മണ്ണെണ്ണ വിലയും കുത്തനെ ഉയരുകയാണ്.
2020 മെയിൽ 18 രൂപയായിരുന്ന മണ്ണെണ്ണ വില 84 രൂപയായി. രണ്ടുവർഷത്തിനിടെ 66 രൂപയുടെ വർദ്ധന.എല്ലാ സബ്‌സിഡികളും വെട്ടിക്കുറക്കുകയെന്ന ആഗോളവത്കരണ നയം പിന്തുടരുന്ന കോൺഗ്രസിന്റെയും ബി.ജെ.പിയുടേയും നയങ്ങളാണ് ഈ സ്ഥിതി വിശേഷം രാജ്യത്തുണ്ടാക്കിയത്. അടുക്കള പൂട്ടിയാലും കോർപ്പറേറ്റുകളെ സഹായിക്കുക എന്ന നയങ്ങളുടെ തുടർച്ചയാണ് ഈ വർദ്ധനവെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |